ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍; കൊലയ്ക്ക് പിന്നില്‍ കുടുംബവഴക്കെന്ന് നിഗമനം

ദില്ലി: മൊഹാലിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിയും ബന്ധുക്കളും പിടിയില്‍. ഏകം സിംഗ് ധില്ലന്‍ എന്ന ബിസിനസുകാരനെയാണ് ഭാര്യ സീറത്ത് കൗര്‍ വെടിവച്ചു കൊന്നത്. കുടുംബവഴക്കാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

അടുത്തിടെ ബിസിനസ് തകര്‍ന്നതോടെ കടുത്തസാമ്പത്തികപ്രതിസന്ധിയിലായിരുന്നു ധില്ലനും കുടുംബവും. ഇതിനെച്ചൊല്ലി സീറത്ത് വഴക്കിടുന്നതും പതിവായിരുന്നു. അങ്ങനെ ശനിയാഴ്ചയുണ്ടായ വഴക്കിനിടെ വീട്ടിലുണ്ടായിരുന്ന പിസ്റ്റളെടുത്ത് സീറത്ത് ഭര്‍ത്താവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ ധില്ലന്‍ മരിച്ചു.

തുടര്‍ന്ന് യുവതി വിവരം സഹോദരനെയും അമ്മയെയും അറിയിച്ചു. അവരും സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം കനാലില്‍ തള്ളാന്‍ സംഘം തീരുമാനിച്ചത്. മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കിയ ശേഷം കാറിലേക്കു കയറ്റുന്നതിനായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടിയതോടെയാണ് യുവതിയുടെയും സംഘത്തിന്റെയും പദ്ധതി പൊളിഞ്ഞത്. സ്യൂട്ട്‌കേസ് ഉയര്‍ത്തുന്നതിനിടെ രക്തം കയ്യില്‍ പറ്റിയ ഓട്ടോ ഡ്രൈവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

കൊലപാതകം നടക്കുമ്പോള്‍ ഇവരുടെ രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ഉറക്കത്തിലായിരുന്നതിനാല്‍ ഒന്നും അറിഞ്ഞില്ലെന്നാണ് ഇവരുടെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here