കുണ്ടറ പീഡനം: പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത് നിരന്തരമായ ക്രൂര പീഡനങ്ങള്‍; മരിക്കുന്നതിന് തലേദിവസവും പീഡനം; റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക്

കൊല്ലം: കുണ്ടറയില്‍ മരിച്ച പത്തുവയസുകാരിക്ക് മുത്തശ്ശനില്‍ നിന്ന് നേരിടേണ്ടിവന്നത് നിരന്തരമായ ക്രൂര പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മുത്തച്ഛന്റെ ലൈംഗിക അതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു. ഒമ്പത് പേജുള്ള റിപ്പോര്‍ട്ട് കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറാണ് തയ്യാറാക്കിയത്.

പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായി പ്രതിയായ വിക്ടര്‍ പീഡിപ്പിച്ചു. ഒരു വര്‍ഷത്തോളം സ്വന്തം വീട്ടില്‍ വച്ചും മകളുടെ വീട്ടില്‍ വച്ചുമായിരുന്നു പീഡിപ്പിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും പ്രതി 10 വയസുകാരിയെ വിധേയമാക്കി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇതിനെ തുടര്‍ന്നുണ്ടായ മുറിവുകളും ക്ഷതങ്ങളുമുണ്ടായിരുന്നു. നിരന്തര പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ലന്ന് ചിന്തിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിന് തലേദിവസവും പ്രതി പീഡനത്തിന് വിധേയമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന്റെ തുടക്കത്തിലെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ഉണ്ടായിരുന്നു. തുടക്കത്തില്‍ കേസന്വേഷണത്തോട് സഹകരിക്കാത്ത പ്രതി, തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരിയും അമ്മയും അമ്മുമ്മയും കേസില്‍ പ്രതിക്കെതിരെ മൊഴി നല്‍കി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ആത്മഹത്യ പ്രേരണ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 14 ദിവസത്തേയ്ക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.

ജനുവരി 15നാണ് കുണ്ടറയില്‍ 10 വയസുകാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്ത് മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയായെന്നും വ്യക്തമായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും മുത്തശ്ശിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസമാണ് വിക്ടറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News