പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ; മൂന്നു ലക്ഷം രൂപ പിഴ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പറഞ്ഞത്. കേസില്‍ വിധി പറയുന്നത് രണ്ടു തവണ മാറ്റിവച്ച ശേഷമാണ് ഇന്ന് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് നിരീക്ഷിച്ച കോടതി, മൂന്നു ലക്ഷം രൂപ ബന്ധുക്കള്‍ക്ക് നല്‍കണമെന്നും വ്യക്തമാക്കി.

2015 മെയ് 16ന് പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. കൊല്ലപ്പെട്ട ലാലസന്റെ അലക്കു കമ്പനിയില്‍ തൊഴിലാളിയായിരുന്നു നരേന്ദ്രകുമാര്‍. മൂന്നു പേരെയും കഴുത്തറുത്തും തലയില്‍ വെട്ടിയും പിന്നീടു വൈദ്യുതാഘാതം ഏല്‍പ്പിച്ചുമാണ് കൊലപ്പെടുത്തിയത്. ലാലസന്റെയും പ്രസന്നകുമാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്തിരുന്നു. കൊലക്ക് ഉപയോഗിച്ച കോടാലിയും കത്തിയും കൃത്യം നടന്ന മുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തു.

സംഭവത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ നരേന്ദ്രകുമാര്‍ ഫിറോസാബാദിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ മെയ് 22ന് പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോട്ടയത്തുനിന്നു പോയ ഏഴംഗ പൊലീസ് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന്‍ 56 സാക്ഷികളെയാണു വിസ്തരിച്ചത്. 60 പ്രമാണങ്ങളും 42 തൊണ്ടി മുതലും പ്രോസിക്യൂഷന്‍ ഹാജരാക്കി. 84 ദിവസം കൊണ്ട് പൊലീസ് കുറ്റപത്രം തയ്യാറാക്കി. 2015 ഓഗസ്റ്റ് 10ന് കുറ്റപത്രം സമര്‍പ്പിച്ചു. ആറുമാസം കൊണ്ടാണു സാക്ഷി വിസ്താരം പൂര്‍ത്തിയായത്. ഫെബ്രുവരി 16ന് വാദം പൂര്‍ത്തിയായിരുന്നു.

കൊലപാതകത്തിനു ശേഷം പ്രതി കൈവശപ്പെടുത്തിയ മൊബൈല്‍ ഫോണുകള്‍, പ്രസന്നകുമാരിയുടെ ആഭരണങ്ങള്‍ അലക്കുകടയില്‍നിന്നും കൈവശപ്പെടുത്തിയ രേഖകള്‍, വാച്ചുകള്‍, സ്വര്‍ണ്ണമാല, രൂപ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. പ്രസന്നകുമാരിയുടെ വള, മാല എന്നിവയെ കൂടാതെ ഇവരുടെ മുറിച്ചെടുത്ത ചെവി ഉള്‍പ്പെടെയുള്ള കമ്മലും പ്രതിയുടെ ബാഗില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News