അയല്‍വാസിയായ 16 വയസുകാരന്റെ മരണത്തിന് പിന്നിലും വിക്ടര്‍; മാതാവിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; വിദ്യാര്‍ഥി മരിച്ചത് ഏഴു വര്‍ഷം മുന്‍പ്

കൊല്ലം: കുണ്ടറ നാന്തിരിക്കലിലെ 14 വയസുകാരന്റെ മരണത്തിന് പിന്നിലും, കുണ്ടറ കേസിലെ പ്രതിയായ വിക്ടര്‍ തന്നെയാണെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. വിക്ടറിന്റെ വീടിന് എതിര്‍വശത്ത് താമസിച്ചിരുന്ന വിദ്യാര്‍ഥിയെ ഏഴ് വര്‍ഷം മുന്‍പാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2010 ജൂണ്‍ 17നാണ് കുണ്ടറ നാന്തിരിക്കല്‍ സ്വദേശിയായ അച്ചു എന്ന 14 വയസുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ വിക്ടര്‍ ആണെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊലീസ് പരാതി അവഗണിക്കുകയായിരുന്നു. നാട്ടുകാരും സമാന അഭിപ്രായം തന്നെയാണ് ഉന്നയിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിലാണ് വീണ്ടും പരാതി നല്‍കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

നുണ പരിശോധന നടത്തിയാല്‍ ഈ കേസിന്റെയും വിശദാംശങ്ങള്‍ പുറത്തുവരുമെന്ന് പേടിച്ചാണ് അതിന് മുന്‍പ് പ്രതി കുറ്റം സമ്മതിച്ചതെന്നും സൂചനയുണ്ട്. കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ ലോഡ്ജ് മാനേജറായിരുന്നു. ഇയാള്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ, വിക്ടറിനെതിരെ മറ്റൊരു പെണ്‍കുട്ടിയും കോടതിയില്‍ രഹസ്യമൊഴി നല്‍കി. പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കിയ പത്തുവയസുകാരിയെ മുത്തശ്ശന്‍ വിക്ടര്‍ പീഡിപ്പിച്ചത് കണ്ടുവെന്നും കുട്ടി മൊഴി നല്‍കിയതായാണ് സൂചന. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു.

2015ല്‍ പിതാവ് പീഡിപ്പിച്ചുവെന്ന കേസ് പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായത്തോടെ വീണ്ടും മൊഴിയെടുത്തപ്പോഴാണ് മറ്റൊരു കേസില്‍ പിടിയിലായ വിക്ടറും പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞത്. ലൈംഗിക പീഡനത്തിനിരയായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതിയില്‍ 164 പ്രകാരം പെണ്‍കുട്ടി രഹസ്യമൊഴി നല്‍കി. വിക്ടര്‍, മരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കണ്ടുവെന്നും, ഈ പെണ്‍കുട്ടി പൊലീസിസിന് മൊഴി നല്‍കിയതായും സൂചനയുണ്ട്.

2015ല്‍ പിതാവ് പീഡിപ്പിച്ചെന്നു കാട്ടി മാതാവും മുത്തശ്ശനും നല്‍കിയ പരാതി കളവാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യമായി. അന്ന് പെണ്‍കുട്ടി വൈദ്യപരിശോധനയ്ക്ക് തയാറായിരുന്നില്ലെന്നാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍ പ്രതി പൊലീസില്‍ സ്വാധീനം ചെലുത്തി വൈദ്യപരിശോധന അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here