പാലക്കാട്: കടുത്ത വരൾച്ചയിൽ പാലക്കാട് ജില്ലയുടെ കാർഷിക മേഖല തകർന്നു. 14,000 ഹെക്ടർ നെൽകൃഷിയും ആറു ഹെക്ടറിലെ പച്ചക്കറി കൃഷിയും വെള്ളമില്ലാതെ ഉണങ്ങി നശിച്ചു. 45 കോടി രൂപയുടെ വിളനാശമുണ്ടായതായി കൃഷിവകുപ്പ് റിപ്പോർട്ട് ചെയ്തു. കൊടുംചൂടിനു ആശ്വാസമായി കുറച്ച് മഴ ലഭിച്ചെങ്കിലും പാലക്കാട്ടെ കാർഷിക മേഖല വലിയ ആശങ്കയിലാണ്.
കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 14,158 ഹെക്ടർ നെൽകൃഷിയാണ് നശിച്ചത്. മഴ കുറഞ്ഞതു കാരണം രണ്ടാം വിളയിറക്കുന്നത് സുരക്ഷിതമല്ലെന്ന കൃഷി വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് കൃഷി ഇറക്കിയവയും നശിച്ചവയിലുണ്ട്. രണ്ടാം വിളയിറക്കാത്ത പ്രദേശങ്ങളിൽ ജലസ്രോതസുകൾ വറ്റിവരണ്ടു. ഇടയ്ക്ക് ചെറിയ മഴ ലഭിച്ചെങ്കിലും വരും ദിവസങ്ങളിൽ പാലക്കാട്ട് ചൂട് ഉയരാനാണ് സാധ്യതയെന്ന് മുണ്ടൂർ ഐആർടിസിയിലെ റിസർച്ച് കോ-ഓർഡിനേറ്റർ പ്രൊഫ.ബി.എം മുസ്തഫ പറഞ്ഞു.
എലവഞ്ചേരി, വടകരപ്പതി പ്രദേശങ്ങളിലാണ് പച്ചക്കറി കൃഷി വ്യാപകമായി നശിച്ചത്. ആറു ഹെക്ടർ കൃഷി വെള്ളമില്ലാതെ നശിച്ചു. ജില്ലയിലെ വിളനാശത്തിനുള്ള നഷ്ടപരിഹാരം നൽകാനായി കൃഷി വകുപ്പ് 19 കോടിയുടെ സഹായം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വേനൽ മഴ കാരണം ഡാമുകളിൽ കഴിഞ്ഞ വർഷത്തേതിനു സമാനമായ അവസ്ഥയിലേക്ക് ജലനിരപ്പ് ഉയർന്നു എന്നത് മാത്രമാണ് നേരിയ ആശ്വാസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here