കൊല്ലം: കുണ്ടറയിലെ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലത മേരിയെ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ വിക്ടറിനു ലത മേരി ഒത്താശ ചെയ്‌തെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയെ വിക്ടർ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിട്ടും ലത മേരി പുറത്തുപറഞ്ഞില്ലെന്നാണ് കുറ്റം.
വിക്ടറാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു പൊലീസിനോടു പറഞ്ഞത് മുത്തശ്ശി ലത മേരിയാണ്. എന്നാൽ, പീഡിപ്പിക്കാൻ ലത മേരിയുടെ മൗനസമ്മതം ഉണ്ടായിരുന്നെന്നു പൊലീസ് പിന്നീട് കണ്ടെത്തി. കുട്ടിയുടെ മൂത്തസഹോദരിയുടെ മൊഴിയും പൊലീസിന്റെ ഈ സംശയത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഇതോടെയാണ് ലത മേരിയെയും അറസ്റ്റ് ചെയ്യാനും സഹോദരിയെ സാക്ഷിയാക്കാനും പൊലീസ് തീരുമാനിച്ചത്.
മനഃശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിലാണ് മൂത്ത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. അനിയത്തിയെ മുത്തശ്ശൻ പീഡിപ്പിക്കുന്ന വിവരം മുത്തശ്ശിക്കും അമ്മയ്ക്കും അറിയാമായിരുന്നെന്നു കുട്ടി മൊഴി നൽകി.
നേരത്തെ, മരിച്ച പത്തുവയസ്സുകാരിയുടെയും സഹോദരിയുടെയും പേരിൽ നാലു ലക്ഷം രൂപവീതം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുത്തച്ഛൻ വിക്ടർ പറഞ്ഞിരുന്നതായും മൂത്തപെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു. കുട്ടികളുടെ പേരിൽ പണം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഇളയകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here