കൊല്ലം: കുണ്ടറയിലെ 14കാരന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ തിരുമാനം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശുപാർശ ചെയ്ത് കൊല്ലം റൂറൽ എസ്പി തിരുവനന്തപുരം റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. നേരത്ത 14 കാരന്റെ കുടുംബവും പൊലീസിന്റെ അന്വേഷണത്തെ വിമർശിച്ചിരുന്നു. 2010 ലാണ് 14 കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കുണ്ടറ പീഡനക്കേസിൽ മരിച്ച പെൺകുട്ടിയുടെ മുത്തച്ഛൻ വിക്ടർ അറസ്റ്റിലായതിനു പിന്നാലെയാണ് മരിച്ച 14 കാരന്റെ അമ്മ ആരോപണവുമായി രംഗത്തെത്തിയത്.
കുണ്ടറ നാന്തിരിക്കലിലെ 14കാരന്റെ മരണത്തിനു പിന്നിലും വിക്ടർ തന്നെയാണെന്നാണ് ആൺകുട്ടിയുടെ അമ്മ ആരോപിച്ചിരുന്നത്. വിക്ടറിന്റെ വീടിന് എതിർവശത്ത് താമസിച്ചിരുന്ന വിദ്യാർഥിയെ ഏഴ് വർഷം മുൻപാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കൾ വീണ്ടും പരാതി നൽകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിക്ടറിന്റെ മകൻ ഷിബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
2010 ജൂൺ 17നാണ് കുണ്ടറ നാന്തിരിക്കൽ സ്വദേശിയായ അച്ചു എന്ന 14 വയസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ വിക്ടർ ആണെന്ന് അന്ന് തന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ പൊലീസ് പരാതി അവഗണിക്കുകയായിരുന്നു. മരിച്ച വിദ്യാർഥിയുടെ മാതാവും, സഹോദരിയും ഇക്കാര്യം സ്ഥിരീകരിച്ചു. നാട്ടുകാരും സമാന അഭിപ്രായം തന്നെയാണ് ഉന്നയിക്കുന്നത്.
നുണപരിശോധന നടത്തിയാൽ ഈ കേസിന്റെയും വിശദാംശങ്ങൾ പുറത്തുവരുമെന്ന് പേടിച്ചാണ് അതിന് മുൻപ് പ്രതി കുറ്റം സമ്മതിച്ചതെന്നും സൂചനയുണ്ട്. കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടർ ലോഡ്ജ് മാനേജറായിരുന്നു. ഇയാൾ പുരുഷൻമാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here