ധർമശാല: ധർമശാല ടെസ്റ്റിൽ കങ്കാരുപ്പടയ്ക്ക് കാലിടറി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. പതിയെ തുടങ്ങിയ ഓപ്പണിംഗ് നിര മന്ദഗതിയിലാണെങ്കിലും അടിത്തറയുണ്ടാക്കിയെങ്കിലും മധ്യനിരയ്ക്ക് കാര്യമായി ശോഭിക്കാനായില്ല. ഉച്ചഭക്ഷണത്തിനുശേഷമുള്ള സെഷനിൽ അഞ്ചുവിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്. സ്റ്റീവൻ സ്മിത്തിന്റെ സെഞ്ച്വറിയും ഡേവിഡ് വാർണറുടെ അർധസെഞ്ച്വറിയും മാത്രമാണ് ഓസീസ് ഇന്നിംഗ്‌സിൽ നിർണായകമായത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിനു തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഒരു റൺസെടുത്ത മാറ്റ് റെൻഷോ രണ്ടാമത്തെ ഓവറിൽ തന്നെ മടങ്ങി. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. പിന്നീട് ഒത്തുചേർന്ന സ്മിത്തും വാർണറും കൂടി ഇന്നിംഗ്‌സ് കരുതലോടെ മുന്നോട്ടു കൊണ്ടു പോയി. സൂക്ഷ്മതയോടെ കളിച്ച ഇരുവരുടെയും ഇന്നിംഗ്‌സ് പതിഞ്ഞതായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് രണ്ടാംവിക്കറ്റിൽ 143 റൺസ് കൂട്ടിച്ചേർത്തു. 56 റൺസെടുത്ത വാർണറെ അരങ്ങേറ്റക്കാരനായ കുൽദീപ് യാദവ് മടക്കി.
പിന്നെയും ക്രീസിൽ തുടർന്ന സ്മിത്ത് ഇതിനിടെ സെഞ്ച്വറി പൂർത്തിയാക്കി. ഇതിനിടെ മൂന്നു വിക്കറ്റുകൾ ഓസീസിനു നഷ്ടമായിരുന്നു. ഷോൺ മാർഷ് (4), ഹാൻഡ്‌സ്‌കോംബ് (8), ഗ്ലെൻ മാക്‌സ്‌വെൽ (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 111 റൺസെടുത്ത സ്മിത്തിനെ അശ്വിനും മടക്കി. അരങ്ങേറ്റത്തിൽ തന്നെ മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്നത്തെ താരം. 15 ഓവറിൽ 41 റൺസ് മാത്രം വഴങ്ങിയാണ് കുൽദീപ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here