തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ആരോപണത്തിൽ ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് ഇന്നു തീരുമാനിച്ചേക്കും. ആരും പരാതി നൽകാത്ത സാഹചര്യത്തിൽ സർക്കാർ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു കൂടിക്കാഴ്ച നടത്തും.
എ.കെ ശശീന്ദ്രന്റേതെന്ന പേരിൽ ശബ്ദരേഖ പുറത്തു വന്നെങ്കിലും അദ്ദേഹത്തിനെതിരെ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. അതിനാൽ പൊലീസിന് നിലവിൽ അന്വേഷണം നടത്താനാകില്ല. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.കെ ശശീന്ദ്രൻ പരാതി നൽകിയാലാകും പൊലീസ് അന്വേഷണം ആരംഭിക്കുക. അല്ലെങ്കിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്ന ശശീന്ദ്രൻ അന്വേഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കും. നേരത്തെ ഏതു ഏജൻസിയുടെയും അന്വേഷണം സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നാരോപിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയനും ശശീന്ദ്രന് പിന്തുണയുമായി രംഗത്തുണ്ട്.
സംഭാഷണത്തിന്റെ പൂർണ്ണരൂപം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയും രണ്ടു പേരുടെയും ഫോൺരേഖകൾ ശേഖരിച്ചുമായിരിക്കും അന്വേഷണം നടക്കുക. സംഭാഷണം പുറത്തുവിട്ട മാധ്യമത്തിന്റെ പങ്കും ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തലുൾപ്പെടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here