വിവാദ ഫോൺവിളി നടന്നത് ഫെബ്രുവരി ആദ്യവാരമെന്നു സൂചന; ശശീന്ദ്രനെതിരായ ആരോപണം സർക്കാർ അന്വേഷിക്കും; കോൾ വിശദാംശങ്ങൾ ശേഖരിക്കും; മന്ത്രിയെ തീരുമാനിക്കാൻ നാളെ എൻസിപി യോഗം

തിരുവനന്തപുരം: വിവാദ ഫോൺവിളി നടന്നത് ഫെബ്രുവരി ആദ്യവാരം ആയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ഫെബ്രുവരി ഒന്നാം തീയതി മന്ത്രി ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു. ഈസമയത്തായിരിക്കാം ഫോൺ വിളിച്ചതെന്നാണ് കരുതപ്പെടുന്നത്. മന്ത്രി ഗോവയിൽ എത്തിയിരുന്നതായി സ്ഥിതീകരണമുണ്ട്. ഈ സാഹചര്യത്തിൽ എ.കെ ശശീന്ദ്രന്റെ ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണത്തിനു സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ശശീന്ദ്രനെതിരായ ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണ ആരോപണം അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. ശശീന്ദ്രന്റെ പരാതി പ്രകാരമാണ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ഏതുതരം അന്വേഷണമാണ് നടത്തുകയെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. രാവിലെ എ.കെ ശശീന്ദ്രനും പിന്നീട് ഡിജിപിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്നാണ് ശശീന്ദ്രൻ പറഞ്ഞത്.

അതേസമയം, മന്ത്രിപദത്തിനായി അവകാശവാദമുന്നയിച്ച് എൻസിപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിപദം സംബന്ധിച്ച് തൂരുമാനമെടുക്കാൻ നാളെ തിരുവനന്തപുരത്ത് നേതൃയോഗം ചേരും. മന്ത്രി വേണമെന്ന നിലപാടിൽതന്നെയാണ് ദേശിയ നേതൃത്വവും. തോമസ് ചാണ്ടി മന്ത്രിയാകണമോ അതോ അന്വേഷണത്തിന് ശേഷം ശശീന്ദ്രൻ തിരിച്ചുവരണമോയെന്ന കാര്യം നാളെ തീരുമാനിക്കും. സ്ത്രീയുടെ പരാതിയില്ലാതെ വാർത്ത പുറത്തുവിട്ടത് മന്ത്രിയെ തേജോവധം ചെയ്യാനാണെന്ന നിലപാടിലാണ് എൻസിപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here