കിഴക്കോട്ടൊരു സഞ്ചാരം. നെടുങ്കണ്ടത്ത് നിന്ന് യാത്ര തിരിക്കുന്ന ഒരാള്‍, രാമക്കല്‍മേടിലെ ചെറിയൊരു കയറ്റം കയറിയെത്തുന്നത് ലോകത്തിന്റെ അറ്റമെന്ന് തോന്നിക്കുന്ന ഒരു പര്‍വതവക്കിലേക്കാണ്. പശ്ചിമഘട്ടം അവിടെ അവസാനിക്കുന്നതുപോലെ. തൊട്ടുമുന്നില്‍, ആയിരത്തിലേറെ മീറ്റര്‍ അഗാധതയില്‍, പര്‍വതച്ചുവട്ടില്‍ മറ്റൊരു ലോകം ആരംഭിക്കുന്നു.
നോക്കെത്താ ദൂരത്തോളം എത്തുന്ന താഴ്‌വരയുടെ ലോകം. അവിടെ ആ സമതലത്തില്‍ ചതുരപ്പാടങ്ങള്‍. തെങ്ങിന്‍തോപ്പുകളും നാരകത്തോട്ടങ്ങളും, മുന്തിരിയും നിലക്കടലയും വിളയുന്ന കൃഷിയിടങ്ങളും. ദൂരെ ആകാശത്തിന്റെ അതിരോളം പടര്‍ന്നുകിടക്കുന്ന താഴ്‌വര തമിഴ് കാര്‍ഷികമേഖലയാണ്. പച്ചപ്പിന്റെ ചതുരങ്ങള്‍ക്കിടയില്‍, ചതുരംഗപ്പലകയിലെ കരുക്കള്‍ പോലെ പട്ടങ്ങളുടെയും ഗ്രാമങ്ങളുടെയും വിദൂരദൃശ്യങ്ങള്‍തേവാരം, കമ്പം, കൊബൈ തുടങ്ങിയ പട്ടണങ്ങളാണത്. നല്ല പ്രകാശമുള്ള സമയമാണെങ്കില്‍, രാമക്കല്‍മേട്ടില്‍ നിന്ന് മധുരയുടെ സാന്നിധ്യവും അനുഭവിക്കാം.
രാമക്കല്‍മേടിന്റെ നിറുകയിലെ പാറക്കെട്ടില്‍ ഇരുന്നാല്‍ കാറ്റിന്റെ തിരകള്‍ കാലില്‍ തൊടും. കാറ്റിെന്റ ഇരമ്പലും മഞ്ഞിെന്റ കുളിരും അവിസ്മരണീയമായ അനുഭവം തന്നെയാണ്. നിറം മങ്ങാതെ നില്‍ക്കുന്ന കാ!ഴ്ച്ചകള്‍ക്ക് മഴവില്ലിെന്റ മനോഹാരിതയും. രാമക്കല്‍മേട്ടിലേക്കുള്ള ഓരോ യാത്രയും അതിനാല്‍തന്നെ അദൃശ്യമായ കടല്‍ക്കരയിലേക്കുള്ള സഞ്ചാരമാണ്.
കടല്‍ പിന്‍വാങ്ങി കരയായിത്തീര്‍ന്ന പ്രദേശമാണ് രാമക്കല്‍ മേട് എന്നാണ് പറയപ്പെടുന്നത്. ചെങ്കുത്തായ ഈ പാറക്കെട്ടുകളില്‍ ജലം പിന്‍വാങ്ങിയതിന്റ അടയാളങ്ങള്‍ കാണാം. തിരമാലകള്‍ പലയാവര്‍ത്തി തട്ടിച്ചിതറിയ പാറക്കെട്ടുകള്‍ പോലെ ഈ കൂറ്റന്‍ ശിലകളില്‍ കടലിന്റെ കൈയ്യൊപ്പ് വായിക്കാം. താഴെ മൂവായിരം അടിയുടെ ശൂന്യതയിലേക്ക് കാലും തൂക്കിയിട്ട് ഇരുന്നാല്‍ കാറ്റിന്റെ തിരയെണ്ണാം. സഹ്യപര്‍വ്വത നിരകളിലെ താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളില്‍ ഒന്നാണ് രാമക്കല്‍മേട്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പര്‍വ്വത നിരകള്‍ കേരളത്തെയും തമിഴകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഏഷ്യയില്‍ താരമ്യേന ഏറ്റവും കൂടുതല്‍ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്. സാധാരണ മാസങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ജൂണ്‍, ജൂലായ് മാസങ്ങളില്‍ നൂറ് കടക്കും. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയില്‍പ്പെടുത്തി നിരവധി കൂറ്റന്‍ കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട് ഇവിടെ.
മലമുകളില്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കുറവന്‍ കുറത്തി ശില്‍പ്പങ്ങള്‍ക്ക് പറയാന്‍ ഉള്ളത് ഒരു ജനതയ്ക്ക് വെളിച്ചം പകര്‍ന്ന് നല്‍കിയതിന്റെ ചരിത്രവും. രാമക്കല്‍മേടിന്റെ പേരിന് പിന്നില്‍ പല എതിഹ്യങ്ങളും ഉണ്ട്. ശ്രീരാമന്‍ ത്രേതായുഗകാലത്ത് സീതയേ അന്വേഷിച്ച് ലങ്കയിലേക്കുള്ള യാത്രാമധ്യേ ഈ മേട്ടില്‍ ഇറങ്ങിയെന്നാണ് ഒരു ഐതീഹ്യം. ശ്രീരാമ പാദങ്ങള്‍ പതിഞ്ഞതിനാലാണത്രേ ഈ സ്ഥലത്തിന് രാമക്കല്‍മേട് എന്ന പേര് വന്നത്. മേടിന് മുകളിലെ കല്ലുമ്മേല്‍ കല്ലുമായി ബന്ധപ്പെട്ടതാണ് മറ്റൊരു എതീഹ്യം.
വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ താമസിച്ചിരുന്നെന്നും അക്കാലത്ത് പാഞ്ചാലിക്ക് മുറുക്കാന്‍ ഇടിച്ച് കൊടുക്കാന്‍ ഭീമസേനന്‍ ഉപയോഗിച്ചതാണ് ഈ കല്ലുകളെന്നും െഎതിഹ്യം പറയുന്നു. ഗിരിശൃംഗങ്ങളുടെ റാണിയായ ഇടുക്കിയുടെ മനോഹാരിത നൂടുമടങ്ങ് വര്‍ധിപ്പിക്കുന്ന സ്ഥലമാണ് ഇവിടം. മലമുകളില്‍ കാറ്റിനോട് കിന്നാരം ചൊല്ലി ഹരിതഭംഗി നുകരാന്‍ സഞ്ചാരികള്‍ ഇവിടേക്ക് ഒ!ഴുകി എത്തുന്നു. ഓരോ വര്‍ഷവും ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹം ഏറിവരികയാണ്. എറണാകുളത്ത് നിന്നും 150ഉം, തൊടുപുഴയില്‍നിന്ന് 89ഉം തേക്കടിയില്‍ നിന്ന് 43ഉം മൂന്നാറില്‍ നിന്ന് 70 കിലോമീറ്ററുകളുമാണ് രാമക്കല്‍മെട്ടിലേക്കുള്ള ദൂരം.
സഞ്ചാരികള്‍ക്ക് താമസിക്കുവാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. രാമക്കല്‍മെട്ടില്‍ എത്തുന്നവര്‍ക്ക് ഇവിടുത്തെ കാഴ്ചകള്‍ കണ്ടതിന് ശേഷം ചിന്നാര്‍ വന്യജീവി സങ്കേതം, ഇരവികുളം നാഷനല്‍ പാര്‍ക്ക്, തൊമ്മന്‍കുത്ത്, കീഴാര്‍കുത്ത്, കാല്‍വരി മൗണ്ട്, തേക്കടി, മൂന്നാര്‍, മാട്ടുപ്പെട്ടി തുടങ്ങി നിരവധി സ്ഥലങ്ങള്‍ കണ്ടു മടങ്ങാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here