പെണ്ണിന് വിലയുളള ലക്ഷദ്വീപ്

ലക്ഷദ്വീപിലെ ഒരു പെണ്‍കുട്ടി ബിരുദ പഠനത്തിനായി കരയിലെത്തി(കരയെന്നാല്‍ കേരളം).കോളേജിലെ സഹപാഠികളെല്ലാം വളരെ പെട്ടെന്ന് അവളുടെ സുഹൃത്തുക്കളായി.ഒരിക്കല്‍ ഒരു കൂട്ടുകാരി അവളെ വിവാഹത്തിന് ക്ഷണിച്ചു.വിവാഹതലേന്നാള്‍ അടുത്ത ദിവസം ധരിക്കേണ്ട വസ്തങ്ങള്‍ തേയ്ക്കുന്നതിനിടയില്‍ ഹോസ്റ്റല്‍ മുറിയുടെ വാതില്ക്കലില്‍ ഒരു മുട്ടുകേട്ടു. വാതില്‍ തുറന്നപ്പോള്‍ അവള്‍ ഞെട്ടി.

നാളെ വിവാഹിതയാവേണ്ട കൂട്ടുകാരിയതാ തൊട്ടുമുന്നില്‍.തോളത്ത് ഒരു വലിയ ബാഗും.
” നാളെ നിന്‍റെ കല്ല്യാണമല്ലേ? എന്നിട്ടെന്താ ഇപ്പോള്‍”
കൂട്ടുകാരി പൊട്ടിക്കരഞ്ഞു. അവളുടെ വിവാഹം മുടങ്ങിയിരുന്നു. പറഞ്ഞുറപ്പിച്ച സ്തീധന തുക കല്ല്യാണതലേന്ന് നല്കേണ്ടതായിരുന്നു.എന്നാല്‍ വധുവിന്‍റെ അച്ഛന് പെട്ടെന്ന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. സ്രീധന തുക നല്കാന്‍ കുറച്ചുകൂടി സാവകാശം പെണ്‍വീട്ടുകാര്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ചെക്കന്‍റെ വീട്ടികാരും. ഒന്നുകില്‍ തന്‍റെ കല്ല്യാണം. അല്ലെങ്കില്‍ അച്ഛന്‍റെ ജീവന്‍.അച്ഛനെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം നാളെ കല്ല്യാണത്തിനായി ആരും വീട്ടിലേക്ക് വരേണ്ടെന്ന് അറിയിക്കാനായി കോളേജില്‍ എത്തിയതായിരുന്നു അവള്‍.

ലക്ഷദ്വീപുകാരി അത്ഭുതപ്പെട്ടു. കേരളമെന്നാല്‍ സ്വര്‍ഗ്ഗമാണെന്നാണ് അവള്‍ ദ്വീപില്‍ പറഞ്ഞുകേട്ടിരുന്നത്. മലയാളികള്‍ പണക്കാര്‍. ഏറെ പഠിപ്പും പത്രാസും ഉളളവര്‍. രാജ്യവും ലോകവും ഭരിക്കുന്നവര്‍. അവളുടെ നാട് പിന്നാക്കമാണ്. എന്നാല്‍ അവളുടെ നാട്ടില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലാത്ത ഒരു സമ്പ്രദായമാണ് സ്തീധനം. കരയില്‍ നിന്ന് ഏറെ അകലെ നടുക്കടലില്‍ ഒറ്റപ്പെട്ടുകിടക്കുന്ന 10 ജനവാസ ദ്വീപുകള്‍ ഉള്‍പ്പെടെ34 ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഈ കേന്ദ്ര ഭരണ പ്രദേശത്തിലെ ജനസംഖ്യ വെറും അറുപതിനായിരം മാത്രം.
വര്‍ഷകാലത്ത് കടല്‍ ക്ഷോഭിക്കുന്നതോടൊപ്പം കരയെ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന കപ്പല്‍ സര്‍വ്വീസുകള്‍ നിലയ്ക്കും. അതോടെ ദ്വീപുകള്‍ വറുതിയിലാവും. ഉന്നത നിലവാരമുളള ആശുപത്രികല്‍ ലക്ഷദ്വീപില്‍ ഇല്ല. വ ിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികള്‍ മരിച്ച് വീ‍ഴാറുണ്ട് . ഉന്നത വിദ്യാഭ്യാസം വേണമെങ്കില്‍ കരയ്ക്ക് കപ്പല്‍ കയറുക എന്നതാണ് ഏക മാര്‍ഗ്ഗം.

കരയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ല. കര സ്വര്‍ഗ്ഗമാണെന്ന് കരുതിയ പെണ്‍കുട്ടി ആദൃമായി തിരുത്തി.
“സ്വര്‍ഗ്ഗം ലക്ഷദ്വീപ് തന്നെ”

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ലക്ഷദ്വീപിനെ എന്ത് ചെയ്യും എന്നതിനെക്കുറിച്ച് ദില്ലിയില്‍ കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നിരുന്നു.ഭൂമിശാസ്ത്രപരമായി തികച്ചും ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തിലെ ജനസഞ്ചയത്തെ നിലനിര്‍ത്തണമെങ്കില്‍ നല്കേണ്ടിവരുന്ന കേന്ദ്ര വിഹിതത്തെക്കുറിച്ചായിരുന്നു പലര്‍ക്കും ആശങ്ക.

ദ്വീപ് നിവാസികളെ മു‍ഴുവന്‍ കേരളത്തിലേയ്ക്ക് മാറ്റിയ ശേഷം ദ്വീപുകള്‍ ബോംബിട്ട് തകര്‍ക്കണമെന്ന് കേന്ദ്രത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തമാശ രൂപേണ നിര്‍ദ്ദേശിച്ചു. ക്രൂരമായ തമാശയുടെ അര്‍ത്ഥം അന്നത്തെ ലക്ഷദ്വീപിലെ ഒരു പ്രമുഖ നേതാവിന് മനസ്സിലായില്ലത്ര. എന്തോ ഒരു വലിയ കാര്യമാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് കരുതിയ നേതാവ് അനുകൂലഭാവത്തില്‍ ഒപ്പം തലകുലുക്കയത്ര.

lakshaadeep

അറുപതിനായിരം പേര്‍ മാത്രം താമസിക്കുന്ന ലക്ഷദ്വീപിനെ നിലനിര്‍ത്താനായി കേന്ദ്ര സര്‍ക്കാര് ഒരു വര്‍ഷം ചെലവ‍ഴിക്കുന്നത് കോടികളാണ്. ചൂര മത്സ്യവും കുറെ നാളികേര ഉല്പന്നങ്ങളും പിന്നെ പ‍വി‍ഴ പുറ്റുകളുമല്ലാതെ ലക്ഷദ്വീപ് എന്താണ് തിരിച്ചു നല്കിയതെന്ന ചോദ്യത്തിന് ലക്ഷദ്വീപുകാര്‍ എണ്ണം പറഞ്ഞ് മറുപടി നല്കും.

“ഇന്ത്യയിലെ ഏറ്റവും ശാന്തമായ പ്രദേശമാണ് ലക്ഷദ്വീപ്. ഇവിടെ കൊലപാതകങ്ങളില്ല, സ്തീപീഡനങ്ങള്‍ ഇല്ല. സ്തീധനമില്ല. ഇത്രയും സമാധാനത്തോടെ ജീവിക്കുന്ന ഒരു ജനസഞ്ചയത്തെ ലോകത്ത് മറ്റെവിടെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല.”

ലക്ഷദ്വീപുകാരുടെ അവകാശവാദം സത്യസന്ധമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു ഓരോ മണിക്കൂറിലും ഓരോ സ്തീധന മരണങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. 2012, 2013,2014 വര്‍ഷങ്ങളിലായി രാജ്യത്തൊട്ടാകെ നടന്നത് 24,771 സ്തീധന മരണങ്ങളാണ്.(2012 -8,233, 2013-8083, 2014-8455) .സംസ്ഥാനം തിരിച്ചുളള കണക്കെടുത്താല്‍ യു.പിയാണ് ഏറ്റവും മുന്നില്‍ .മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ യു.പിയില്‍ നടന്നത് 7,048 മരണങ്ങള്‍.ബീഹാറും (3830) മധ്യപ്രദേശുമാണ് (2252)തൊട്ടുപിറകില്‍. ഈ കാലയളവില്‍ രാജ്യത്തൊട്ടാകെ 3.48 ലക്ഷം സ്തീ പീഡനക്കേലുകള്‍ റജിസ്റ്റര്‍ ചെയ്തു. സ്തീ പീഡനകേസുകളുടെ കാര്യത്തില്‍ എന്നാമത് പശ്ചിമബംഗാളാണ്(65,259), രാജാസ്ഥാന്‍ (44,311), ആന്ധ്രപ്രദേശ്(34,855) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
എന്നാല്‍ ലക്ഷദ്വീപില്‍ ഈ കാലയളവില്‍ ഒറൊറ്റ സ്തീധന മരണമോ സ്തീധനകേസോ സ്ത്രീ പീഡനക്കേസോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ലക്ഷദ്വീപിന് കൂട്ടായി ഒരു പ്രദേശം ഇന്ത്യയില്‍ ഉണ്ട്. നാഗാലാന്‍റ്. സ്ത്രീ കേന്ദ്രീകൃത ഗോത്ര പാരമ്പര്യമാണ് നാഗാലാന്‍റിന്‍റെ തനിമ. എന്നാല്‍ ഭീകരവാദത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്ന നാഗാലാന്‍റെ് ഒട്ടും ശാന്തമല്ല. എന്നാല്‍ ലക്ഷദ്വീപിന്‍റെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഏറ്റവും കുറച്ച് കുറ്റകൃതൃങ്ങള്‍ നടക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്.

  • ചെലവ് വധുവിനല്ല, വരന്

ലക്ഷദ്വീപിലെ വിവാഹങ്ങള്‍ വര്‍ണാഭമാണ്. പണ്ടെല്ലാം വിവാഹങ്ങള്‍ ഏ‍ഴ് ദിവസം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളായിരുന്നു. ആഘോഷ ദിനങ്ങള്‍ ചുരുങ്ങിയെങ്കിലും ഇന്നും പൊലിമയ്ക്ക് ഒട്ടും കുറവില്ല.

വിവാഹം നടക്കുന്നത് വധുവിന്‍റെ വീട്ടിലാണ്.കല്ല്യാണ ദിവസം ഉച്ചയ്ക്ക് വധൂഗൃഹത്തിലായിരിക്കും പ്രധാന സദ്യ. വരന്‍റേയും വധുവിന്‍റേയും ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ ഒത്ത് കൂടുന്നു.സദ്യക്ക് ശേഷം വരന്‍ സ്വ വസതിയിലേയ്ക്ക് മടങ്ങിപോവുന്നു.

രാത്രിയില്‍ നടക്കുന്ന അടുത്ത ചടങ്ങാണ് പുതിയാപ്ള വരവ്.വരനും സുഹൃത്തുകളുമടങ്ങുന്ന സംഘം രാത്രിയില്‍ ഭക്ഷണത്തിനായി വധുവിന്‍റെ വീട്ടിലെത്തും. പുതിയാപ്ള വരവിനും വധൂഗൃഹത്തില്‍ വിഭവസമൃദ്ധമായ സദ്യ വേണം. മൂന്നാം രാത്രിയാണ് അടുത്ത ചടങ്ങ്.വിവാഹം ക‍ഴിഞ്ഞതിന്‍റെ മൂന്നാംരാത്രിയില്‍ നടക്കുന്ന ഈ വിരുന്ന് സല്‍ക്കാരവും ചെലവേറിയതുതന്നെ.

foto-2

വിവാഹത്തിന് ശേഷം .. ദിവസം വരന്‍ വധൂഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് പോവുന്നു.എന്നാല്‍ വരന്‍ പിന്നീട് സ്ഥിരതാമസമാക്കേണ്ടത് വധൂഗൃഹത്തിലാണ്. വരന്‍റെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ വധൂഗൃഹത്തിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നചടങ്ങാണ് പകല്‍ വിളി. പകല്‍ വിളി ദിനത്തില്‍ വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ വീട്ടുകാരെ സല്‍ക്കരിക്കണം. സല്‍ക്കാരം ക‍ഴിഞ്ഞ് വരന്‍ വധുവിന്‍റെ വീട്ടിലെത്തിയാല്‍ പിന്നീട് ജീവിത കാലം മു‍ഴുവന്‍ വരന്‍ വധുവിന്‍റെ വീട്ടില്‍ താമസിക്കണം. ഒട്ടുമിക്ക വധൂവരന്‍മാരും ഒരേ ദ്വീപില്‍ താമസിക്കുന്നവരായിരിക്കും. ദ്വീപുകളിലെ നാട്ടുനടപ്പനുസരിച്ച് വേണമെങ്കില്‍ ഉച്ചഭക്ഷണത്തിനായി ഭര്‍ത്താവിന് സ്വന്തം വീട്ടില്‍ പോവാം. രാത്രിയുറക്കവും പ്രഭാത ഭക്ഷണവും നിര്‍മ്പന്ധമായും ഭാര്യവീട്ടിലായിരിക്കണം.

വിവാഹം ചെലവേറിയതാണ്. സദ്യയ്ക്കാവശ്യമായ ഇറച്ചിയും പച്ചക്കറികളുമെല്ലാം കപ്പല്‍ മാര്‍ഗ്ഗം കേരളത്തില്‍ നിന്നാണ് കൊണ്ടുവരുന്നത്.പ്രധാന സല്‍ക്കാരങ്ങള്‍ നടക്കുന്നത് വധൂഗൃഹത്തിലാണെങ്കിലും ചെലവിന്‍റെ വലിയ പങ്ക് വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ വീട്ടുകാര്‍ക്ക് നല്കണം.വധു ആഭരണങ്ങള്‍ അണിയാറുണ്ട്. എന്നാല്‍ വധുവിന് ആഭരണങ്ങള്‍ വാങ്ങിച്ചു നല്കേണ്ടത് വരന്‍റെ വീട്ടുകാരാണ്. അഞ്ച് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ ചെലവ് വരുന്ന വിവാഹങ്ങള്‍ ലക്ഷദ്വീപില്‍ നടക്കാറുണ്ട്. എന്നാല്‍ വിവാഹചെലവിലെ മുക്കാല്‍ പങ്കിലേറെ വഹിക്കേണ്ടിവരുന്നത് വരനാണ്. വിവാഹം വധുവിന് ഒരു സാമ്പത്തിക ബാധ്യതയാവുന്നില്ല.

foto
മറ്റിടങ്ങളില്‍ നിന്ന് വിഭിന്നമായി ഇസ്ളാമിക വിവാഹാചാരങ്ങളുടെ സ്ത്രീ കേന്ദ്രീകൃത രൂപകല്പനയാണ് ലക്ഷദ്വീപില്‍ കാണാനാവുന്നത്. വിവാഹത്തില്‍ മാത്രമല്ല വിവാഹമോചനത്തിലും സ്തീപക്ഷ ആചാരങ്ങള്‍ പ്രകടമാണ്.
കവറത്തി ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷയുടെ വാക്കുകള്‍: ‘ കല്ല്യാണ സമയത്ത് വധു അണിയേണ്ട ആഭരണങ്ങളെല്ലാം വരനാണ് വാങ്ങിച്ചു കൊടുക്കേണ്ടത്. എന്നാല്‍ ഇവര്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞാല്‍ ആഭരണങ്ങള്‍ തിരികെ വാങ്ങാന്‍ ദ്വീപ് നിയമങ്ങള്‍ ഭര്‍ത്താവിനെ അനുവദിക്കുന്നില്ല. സ്വര്‍ണ്ണം ഒരിക്കല്‍ സ്ത്രീ അണിഞ്ഞാല്‍ പിന്നീടൊരിക്കലും തിരികെ വാങ്ങരുതെന്നാണ് ദ്വീപിലെ അലിഖിത നിയമം

ലക്ഷദ്വീപ് പ്രത്യേക അവകാശങ്ങള്‍ ഉളള ഗോത്ര വര്‍ഗ്ഗമേഖലയാണ്. പ്രത്യേക പാസുണ്ടെങ്കില്‍ മാത്രമേ പുറം നാട്ടുകാര്‍ക്ക് ദ്വീപുകളില്‍ പ്രവേശിക്കാനാവൂ. പുറത്തുളളവര്‍ക്ക് ദ്വീപുകളില്‍ ഭൂമിവാങ്ങാനാവില്ല.സംസ്ക്കാരത്തിന്‍റെ നന്മകള്‍ പുറം നാട്ടുകാര്‍ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ഇത്തരം നിയമങ്ങള്‍ക്ക് പിറകിലെ അടിസ്ഥാന വികാരം. പുറം നാട്ടുകാരോടുളള ഈ സമീപനം വിവാഹത്തിലും ഉണ്ട്.

ദ്വിപിന് പുറത്തുളള പുരുഷന്‍മാര്‍ ദ്വീപിലെ സ്ത്രീകള്‍ വിവാഹം ചെയ്ത് ഇവിടെതന്നെ സ്ഥിരതാമസമാക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്.എന്നാല്‍ ഇവിടുത്തെ സ്ത്രീകള്‍ പുറത്തുളള പുരുഷന്‍മാരെ വിവാഹം ചെയ്ത് അവരോടൊപ്പം അന്യസംസ്ഥാനങ്ങളിലേയ്ക്ക് കുടിയേറുന്ന സംഭവങ്ങള്‍ നന്നേ കുറവാണ്.ഇതിന്‍റെ കാരണം റസിയാബീഗം ഇങ്ങനെ വിശദീകരിക്കുന്നു: ” ഒരു കേരളീയനെ കല്ല്യാണം ക‍ഴിക്കണമെങ്കില്‍ ഞങ്ങളുടെ പെണ്‍കുട്ടി വന്‍തുക സ്തീധനം നല്കേണ്ടിവരും.പല പെണ്‍കുട്ടികള്‍ക്കും അതിനുളള ശേഷിയുണ്ടെങ്കിലും ആത്മാഭിമാനം അവരെ വിലക്കുന്നു.

പവി‍ഴപ്പുറ്റുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ദ്വീപുകളുടെ വിസ്മയിപ്പിക്കുന്ന സൗന്ദരൃത്തേക്കാള്‍ ഉപരി സ്തീധനം പേരിനുപോലുമില്ലാത്ത, തികച്ചും സ്തീകേന്ദ്രീകൃതമായ ഒരു ജനസഞ്ചയത്തിന്‍റെ സംസ്കാരമാണ് ലക്ഷദ്വീപില്‍ നിന്ന് രാജ്യം പഠിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News