പല നിറത്തിലും വലിപ്പത്തിലുമുള്ള ചില്ലുകഷണങ്ങള്‍ നിരന്നു കിടക്കുന്ന ഒരു കടല്‍ തീരം .മനുഷ്യനുപേക്ഷിച്ച മാലിന്യത്തെ പ്രകൃതി തന്‍റെ കരവിരുതു കൊണ്ട് എത്രത്തോളം ആകര്‍ഷകമാക്കി മാറ്റുമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഉസ്സൂറിയിലെ ഈ ബീച്ച്. ഗ്ലാസ്ബീച്ചെന്നാണ് ഉസൂറി ബേ അറിയപ്പെടുന്നത്.
ഒറ്റ നോട്ടത്തില്‍ ചില്ല് കഷ്ണങ്ങള്‍ വെട്ടിതിളങ്ങുന്ന ഈ മനോഹര കടല്‍ത്തീരം ഉള്ളത് റഷ്യയിലാണ് .എന്നാല്‍ ഈ തിളക്കം പ്രകൃതിദത്തം ആണെന്ന് കരുതിയെങ്കില്‍ തെറ്റി .കടലില്‍ നിന്ന് അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ആണ് കരയില്‍ അടിഞ്ഞു കൂടി ഈ ബീച്ചിനെ മനോഹരമാക്കുന്നത്.
പസിഫിക്കിന്റെ ഈ തീരത്ത് പല നിറത്തിലും വലിപ്പത്തിലുമുള്ള ചില്ലുകഷണങ്ങള്‍ നിരന്നു കിടപ്പുണ്ട്. മഞ്ഞുകാലത്ത് ഈ ബീച്ച് മനോഹരമായ ഒരു പെയിന്റിംഗ് പോലെയാകും.മഞ്ഞു മൂടിയ പ്രദേശത്ത് പല നിറങ്ങളിലുള്ള ഗ്ലാസ്സുകള്‍ സൂര്യ പ്രകാശം ഏല്‍ക്കുമ്പോള്‍ വെട്ടിത്തിളങ്ങും.
വെയിലില്‍ ഇവ തിളങ്ങുന്നത് ബീച്ചിനു മനോഹാരിത നല്‍കുന്നു. പക്ഷെ ഈ തിളക്കത്തിനു പിന്നില്‍ ഞെട്ടിപ്പിയ്ക്കുന്ന ഒരു വസ്തുതയുണ്ട്.
ഈ ബീച്ചിന്റെ തൊട്ടടുത്ത് മുന്‍പ് ഒരു പോര്‍സ് ലെയിന്‍ ഫാക്റ്ററി ഉണ്ടായിരുന്നു.ട്രക്ക് കണക്കിന് മിച്ചം വരുന്ന പോര്‍സ് ലെയിനും ഗ്ലാസ്സുമാണ് ഈ കമ്പനി ഇവിടെ കൊണ്ട് വന്നു തള്ളിയിരുന്നത്.കാലങ്ങള്‍ കൊണ്ട് ഇവ കരയില്‍ തന്നെ അടിഞ്ഞു കൂടി.തിരമാലകളുടെ വര്‍ഷങ്ങള്‍ നീണ്ട ഘര്‍ഷണം കൊണ്ട് ഇവയുടെ അരികെല്ലാം തേഞ്ഞു നല്ല ഉരുളന്‍ കല്ലുകള്‍ പോലെയായി.ദശാബ്ദങ്ങള്‍ കൊണ്ട് പ്രകൃതി ഇതേ കുപ്പിച്ചില്ലുകളെ മനോഹരമായ ശില്പങ്ങള്‍ക്കു തുല്യമാക്കി മാറ്റിയിരിക്കുകയാണിപ്പോൾ.
ഒരിക്കല്‍ കുപ്പിച്ചില്ലുകൾ കാരണം ജനങ്ങള്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഈ സ്ഥലമിപ്പോൾ ഇക്കാരണം കൊണ്ടുതന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായിമാറിയിരിക്കുകയാണ്. പ്രകൃതി മൂർച്ചയേറിയ കുപ്പിച്ചില്ലുകളെ വെള്ളാരം കല്ലുകള്‍ പോലെ മിനുസ്സമുള്ളവയാക്കി മാറ്റിയതോടെ ഈ ബീച്ച് അപൂർവ സൗന്ദര്യമുള്ള ബീച്ചുകളിലൊന്നായി മാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here