തിരുവനന്തപുരം: ശശീന്ദ്രനെതിരായ അശ്ലീലചുവയുള്ള ഫോൺവിളി വിവാദത്തിൽ അന്വേഷണത്തിനു ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ചു. റിട്ടയേര്‍ഡ് ജഡ്ജി പി.എസ് ആന്റണി അധ്യക്ഷനായ കമ്മിഷനാണ് കേസിൽ അന്വേഷണം നടത്തുക. മൂന്നുമാസത്തിനകം അന്വേഷണം പൂർത്തീകരിക്കാനാണ് കമ്മിഷനു നൽകിയിരിക്കുന്ന നിർദേശം. ഗൂഢാലോചന ഉണ്ടോ എന്നതടക്കം സകലകാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. മന്ത്രിസഭായോഗമാണ് ജുഡീഷ്യൽ കമ്മിഷനെ തീരുമാനിച്ചത്.
കമ്മീഷന്റെ അന്വേഷണ പരിധിയിൽ എന്തൊക്കെ വരണമെന്നതും മന്ത്രിസഭായോഗം ചർച്ച ചെയ്ത് തീരുമാനിച്ചു. ചാനൽ സംപ്രേഷണം ചെയ്ത സംഭാഷണത്തിൽ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നത് പ്രധാനമായും കമ്മീഷൻ പരിശോധിക്കും. സംഭാഷണം ഏതു സാഹചര്യത്തിൽ ഉണ്ടായതാണ്, റെക്കോർഡ് ചെയ്ത പ്രസ്തുത സംഭാഷണം പിന്നീട് ദുരുദ്ദേശപരമായി എഡിറ്റ് ചെയ്യുകയോ അതിൽ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നിൽ ആരെല്ലാം പ്രവർത്തിച്ചിട്ടുണ്ട് എന്നിവയാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ.
ഇതുമായി ബന്ധപ്പെട്ട മറ്റ് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ സമഗ്ര അന്വേഷണം കമ്മീഷനു നടത്താം. മൂന്നു മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. വിവാദത്തിൽ ഗൂഢാലോചന, നിയമലംഘനം എന്നീ കാര്യങ്ങളും കമ്മിഷൻ അന്വേഷിക്കും.
ശശീന്ദ്രനെതിരായ ആരോപണം ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. കുറ്റമേറ്റല്ല, ധാർമികതയുടെ പേരിലാണ് ശശീന്ദ്രന്റെ രാജിയെന്നും ശശീന്ദ്രന്റെ ധാർമികത പൊതുസമൂഹം അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച ശശീന്ദ്രന്റെ ഒഴിവിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കാനാണ് എൻസിപിയുടെ തീരുമാനം. ഇന്നലെ ചേർന്ന എൻസിപി നേതൃയോഗത്തിൽ എ.കെ ശശീന്ദ്രൻ തന്നെയാണ് തോമസ് ചാണ്ടിയുടെ പേര് നിർദേശിച്ചത്.
നിരപരാധിത്വം തെളിഞ്ഞാൽ ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തിക്കുമെന്ന് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ ദില്ലിയിൽ പറഞ്ഞു. ശശീന്ദ്രനെതിരായ ജൂഡീഷ്യൽ അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമോ, തോമസ്ചാണ്ടിയെ മന്ത്രിയായി നിർദേശിക്കണമോയെന്ന് എൻസിപി ദേശീയ നേതൃതം പിന്നീട് തീരുമാനിക്കുമെന്നും ശരത് പവാർ വ്യക്തമാക്കി. സത്യസന്ധനെ കുടുക്കിയെന്നാണ് പാർട്ടി പൊതുനിലപാട്. ശശീന്ദ്രൻ ആത്മാർത്ഥതയുള്ള നേതാവാണെന്നും ശരത് പവാർ പറഞ്ഞു.
ശശീന്ദ്രനു പകരം മന്ത്രിയാകാൻ തയ്യാറാണെന്നു തോമസ് ചാണ്ടി എംഎൽഎ വ്യക്തമാക്കിയിരുന്നു. മന്ത്രിയാകാൻ യോഗ്യതയുള്ളവർ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ട്. വകുപ്പ് എൻസിപിക്ക് അവകാശപ്പെട്ടതാണ്. അതു മറ്റാർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ല. എ.കെ ശശീന്ദ്രന്റെ ടെലിഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഢാലോചന ഇല്ലെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here