പത്തനംതിട്ട : അടൂര്‍ ഭാസിയെന്ന അടൂരിന്റെ സ്വന്തം കെ ഭാസ്‌കരന്‍ നായരെ ചലച്ചിത്ര ലോകം പൂര്‍ണമായും മറന്നു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ച്ച് 29നായിരുന്നു അടൂര്‍ ഭാസി നമ്മെ വിട്ട് പിരഞ്ഞത്. ഇതിന് ശേഷം സിനിമാ ലോകം ഇദ്ദേഹത്തെ പൂര്‍ണമായും മറന്നമട്ടാണ്.
മരിച്ച് 27 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സിനിമാ ലോകത്ത് അഭിനയത്തിന്റെ കാര്യത്തില്‍ അടൂര്‍ ഭാസിയ്ക്ക് പകരം വെക്കാന്‍ മറ്റൊരാളെ കണ്ടെത്താനായിട്ടില്ല. സ്വന്തമായി ഒരു അഭിനയ ശൈലി പിന്തുടര്‍ന്നിരുന്ന അടൂര്‍ ഭാസി പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമായിരുന്നു. എന്നിരുന്നാലും ചലച്ചിത്ര ലോകം അദ്ദേഹത്തിന് അര്‍ഹിയ്ക്കുന്ന പരിഗണന നല്‍കിയിട്ടില്ലെന്നാണ് സത്യം.
ചലച്ചിത്ര ലോകം മറന്നെങ്കിലും അദ്ദേഹത്തെ ജന്മനാട് ആദരിക്കാന്‍ മറന്നിരുന്നില്ല. 1927ല്‍ ജനിച്ച ഇദ്ദേഹം 1953ല്‍ തിരമാലയിലൂടെയായിരുന്നു ചലച്ചിത്ര ലോകത്തെത്തുന്നത്. അതില്‍ ചെറിയ വേഷമായിരുന്നെങ്കിലും 1961ല്‍ മുടിയനായ പുത്രനിലൂടെ സിനിമാലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു.
1974ല്‍ ചട്ടക്കാരിയിലും 1979ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലെയും അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ അടൂര്‍ ഭാസിക്ക് 1984ല്‍ ഏപ്രില്‍ 18ലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
മരണശേഷം സിനിമാ ലോകം അദ്ദേഹത്തെ മറന്നെങ്കിലും 2009ല്‍ ജില്ലാ പഞ്ചായത്ത് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി പെരിങ്ങനാട് ഒരു സ്മാരകം പണിതു. ഇത് മാത്രമാണ് അടൂര്‍ ഭാസിയുടെ ഓര്‍മയ്ക്കായുള്ള ഏക സ്മാരകം. 800ലധികം സിനിമകളിലഭിനയിച്ചിട്ടുള്ള അടൂര്‍ ഭാസിയെന്ന കലാകാരന് ഇനിയെങ്കിലും അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് ജന്മനാട് ആവശ്യപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here