ദില്ലി: ഇന്ത്യക്കാരിയായ കളിക്കൂട്ടുകാരിയെ വിവാഹം കഴിക്കാൻ മുതിർന്ന ടിബറ്റൻ ലാമ സന്യാസജീവിതം ഉപേക്ഷിച്ച് ലൗകിക ജീവിതത്തിലേക്കു പ്രവേശിച്ചു. ഇന്ത്യയിൽ സ്ഥിരതാമസമായ ടിബറ്റൻ സന്യാസി തായേ ദോർജെയാണ് സന്യാസം ഉപേക്ഷിച്ച് ബാല്യകാല സുഹൃത്തായ പ്രണയിനിയെ വിവാഹം ചെയ്തത്. അങ്ങനെ 33 കാരനായ തായേ ദോർജയ്ക്കും 36 കാരിയായ റിഞ്ചെൻ യാംഗ്‌സോമിനും പ്രണയസാഫല്യം. ഇരുവരും വിവാഹിതരായി.
മാർച്ച് 25നു ദില്ലിയിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് തായേ ദോർജെയും റിഞ്ചെൻ യാംഗ്‌സോമും വിവാഹിതരായത്. വിവാഹക്കാര്യം തായേ ദോർജെയുടെ ഓഫീസ് പുറത്തുവിട്ടു. തന്റെ ഹൃദയത്തിനുള്ളിൽ ആഴത്തിലുള്ള വികാരമുണ്ടായിരുന്നെന്നു ദോർജെ പറയുന്നു. വിവാഹം കഴിക്കാനുള്ള എന്റെ തീരുമാനം തനിക്കു മാത്രമല്ല തന്റെ വംശത്തിലുള്ളവർക്കും നല്ലരീതിയിലുള്ള പ്രഭാവമായിരിക്കും ഉണ്ടാക്കുക എന്നും ദോർജെ പറയുന്നു. ഭൂട്ടാനിൽ ജനിച്ച യാംഗ്‌സോം ഇന്ത്യയിലും യൂറോപ്പിലുമായാണ് വിദ്യാഭ്യാസം നേടിയത്.
വിവാഹിതനായെങ്കിലും സന്യാസജീവിതം മാത്രമാണ് ഉപേക്ഷിക്കുന്നത്. തുടർന്നും ബുദ്ധമതത്തെ സംബന്ധിച്ച ക്ലാസുകളും മറ്റുമായി ദോർജെ മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുന്നത്. സന്യാസജീവിതം ഉപേക്ഷിച്ചെങ്കിലും കുട്ടികൾക്ക് അറിവുപകർന്ന് പന്ത്രണ്ടാം നൂറ്റാണ്ടിലെ ടിബറ്റൻ ബുദ്ധമത നേതാവായ കർമാപ ലാമയുടെ വംശാവതാരമായി തന്നെ തുടരുമെന്നു ദോർജെ അറിയിക്കുന്നു.
ടിബറ്റൻ ബുദ്ധപാരമ്പര്യത്തിലെ ‘കർമപ ലാമ’ പദവി ഉപേക്ഷിച്ചാണ് തായേ ദോർജേ ലൗകികജീവിതത്തിലേക്കു പ്രവേശിച്ചത്. ഒന്നര വയസ്സു തൊട്ടേ കർമപ ലാമയാണെന്നാണ് ദോർജെ എല്ലാവരോടും പറഞ്ഞിരുന്നത്. ടിബറ്റിലെ ബുദ്ധമത പാരമ്പര്യമനുസരിച്ച് ഇത്തരത്തിലുള്ള സൂചനകൾ നൽകുന്ന ആൺകുട്ടിയെ മരിച്ച കർമപ ലാമയുടെ അവതാരമായിട്ടാണ് കണക്കാക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here