ദുബായ്: കുട്ടികളെ ലൈംഗിക വസ്തുവാക്കി കൊണ്ടുള്ള സെക്‌സ് വീഡിയോകളും മദ്യപാനവും ബാലപീഡനത്തിനു കാരണമാകുന്നതായി ദുബായിലെ ഇന്ത്യൻ മനഃശാസ്ത്രജ്ഞ ശൈലജ മേനോൻ. കുട്ടികൾക്കു നേരെ വർധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങൾ മനഃശാസ്ത്ര വിഷയമാകണമെന്നും മലേഷ്യയിലും ഗൾഫിലുമായി സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന ശൈലജ മേനോൻ കൈരളി ന്യൂസ് ഓൺലൈനിനോടു പറഞ്ഞു.
ഇത്തരം കേസുകളിലെ പ്രതികളെ ജയിലിൽ അയയ്ക്കും മുൻപ് അവരെ കൗൺസിലിംഗിനു വിധേയമാക്കണം. എങ്കിൽ മാത്രമേ എന്താണ് ഇത്തരം ആളുകളെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് മനസ്സിലാകുകയുള്ളു. ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങുമ്പോൾ തൻ ചെയ്ത അപരാധം ബോധ്യമായി അതു പിന്നീടു ആവർത്തിക്കാതിരിക്കാൻ സഹായകരമാകും. ഇനി മറ്റൊരാൾക്കും ചെയ്യാൻ പറ്റാത്ത മാനസികാവസ്ഥ സൃഷ്ടിക്കാൻ സാമൂഹിക ബോധം ഉണ്ടാക്കാൻ പറ്റുമെന്നും അവർ വിശദമാക്കി.
രക്ഷിതാക്കൾ കുട്ടികളുടെ സുഹൃത്തുക്കളായി മാറി എല്ലാ കാര്യവും ചോദിച്ചറിയണം. ശരീരഭാഗങ്ങളെ പറ്റിയുള്ള ശരിയായ ബോധം ഉണ്ടാക്കുകയും വേണം. ചെറുപ്പകാലത്തെ ചില അനുഭവങ്ങൾ പിൽക്കാലത്തു ലൈംഗിക പരാക്രമത്തിനു പുരുഷന്മാരെ പ്രേരിപ്പിക്കുന്നതാണ്. തന്റെ അടുക്കൽ കൗൺസിലിംഗിനു എത്തിയ ചിലർ ഇതു തുറന്നു പറഞ്ഞിട്ടുണ്ട്.
ജീവിത പങ്കാളിയിൽ നിന്നും അർഹമായ ലൈംഗിക പിന്തുണ കിട്ടാതെ വരുമ്പോൾ സെക്‌സ് വീഡിയോകളെ ചിലർ ആശ്രയിക്കുന്നുണ്ട്. മദ്യപാനവും ഒപ്പം ചേർന്നാൽ കുട്ടികളെ പോലും ഇത്തരക്കാർ സെക്‌സിനു ഉപയോഗിക്കുന്നതായും ശൈലജ മേനോൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here