കൊല്ലം: ദേശീയപാതയോരത്തെ മദ്യവിൽപന ശാലകൾ പൂട്ടിയതോടെ കൊല്ലത്ത് അവശേഷിക്കുന്ന രണ്ടു മദ്യശാലകൾക്കു മുന്നിൽ വൻതിരക്ക്. ഇരവിപുരത്തെ മദ്യശാലയ്ക്കു മുന്നിൽ ഇന്നു അനുഭവപ്പെട്ടത് വൻ തിരക്കായിരുന്നു. ബിവറേജസ് അധികൃതർക്ക് തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ പൊലീസിന്റെ സഹായം തേടി. തിരക്ക് നിയന്ത്രിക്കാൻ പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചു. വൻ പൊലീസ് സന്നാഹമാണ് ഇരവിപുരത്ത് ക്യാമ്പ് ചെയ്യുന്നത്.
നഗരത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ മങ്ങാടും ഇരവിപുരത്തും മാത്രമാണ് ചില്ലറ മദ്യവിൽപനശാലകൾ പ്രവർത്തിക്കുന്നത്. സുപ്രീംകോടതി വിധിയെ തുടർന്ന് മറ്റു ശാലകൾ പൂട്ടിയതോടെ മദ്യത്തിനായി ആവശ്യക്കാർ പരക്കം പായുകയാണ്. ഇരവിപുരത്ത് പൊലീസ് ലാത്തിവീശി. തിരക്കിനെ തുടർന്ന് ഇരവിപുരത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൂടുതൽ കൗണ്ടറുകൾ തുറന്നെങ്കിലും തിരക്ക് നിയന്ത്രിക്കാൻ അതൊന്നും പര്യാപ്തമായിരുന്നില്ല. ഇരവിപുരത്ത് രണ്ടു ക്യൂ ആണ് പ്രവർത്തിക്കുന്നത്. എന്നിട്ടും തിരക്ക് നിയന്ത്രണാതീതമായി തുടരുകയാണ്.
വൈകുന്നേരമാകുന്നതോടെ തിരക്ക് ഇനിയും കൂടുമെന്നാണ് കരുതപ്പെടുന്നത്. ദേശീയപാതയോരത്തുള്ളതെല്ലാം അടച്ചുപൂട്ടിയതോടെ എവിടെ നിന്നാണ് മദ്യം കിട്ടുക എന്നാണ് ആളുകൾ അന്വേഷിക്കുന്നത്. കൂടുതൽ ആളുകൾ അന്വേഷിച്ച് എത്തുന്നതോടെ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here