ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി പുതിയതരം ദിനോസറുകളെ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്‌സിക്കനിൽ നിന്നുളള ഒരുസംഘം അമേരിക്കൻ ശിലാവശിഷ്ട ശാസ്ത്രഞ്ജരാണ് പുതിയ ഇനം ദിനോസറിന്റെ അവശിഷ്ടം കണ്ടെത്തിയത്. സാധാരണ ദിനോസറുകളേക്കാൾ വലുപ്പം കൂടിയ ഇനത്തിലുളള ട്രൈനോസർ വിഭാഗത്തിൽപ്പെട്ട ദിനോസറിന്റെ ശരീരഭാഗങ്ങളാണ് ലഭിച്ചത്.
ദിനോസർ യുഗത്തിൽ യുഎസിലെ മൊണ്ടാന നദീതീരത്ത് ജീവിച്ചിരുന്ന ഈ വർഗത്തിന് മുതലയോടു സാമ്യമുണ്ടെന്നു ഗവേഷകർ പറയുന്നു. മുഖത്തോടു ചേർന്ന് മുതലയുടെ ശരീരത്തിലേതു പോലെ കാണപ്പെട്ട ശൽക്കങ്ങൾ ഉയർന്ന താപനിലയെ ചെറുക്കാൻ ഇവയെ സഹായിച്ചുവെന്നാണ് പഠന റിപ്പോർട്ടുകൾ. ഘ്രാണശക്തി കൊണ്ട് സങ്കീർണ സന്ദർഭങ്ങളെ തിരിച്ചറിയാനും പരിസ്ഥിതിക്ക് അനുയോജ്യമായി പ്രതികരിക്കാനും ദിനോസറുകൾക്ക് സാധിച്ചിരുന്നു.
ചെറിയ കൈകൾ മാത്രമുളള ഇവയ്ക്ക് സസ്തനികളെപ്പോലെ പ്രകൃതിയുമായി സമ്പർക്കം പുലർത്താൻ കഴിഞ്ഞിരുന്നില്ല. ഭക്ഷണം കണ്ടെത്തുന്നതിനും മറ്റും തലയും പാദങ്ങളുമാണ് ഈ വിഭാഗത്തിലുളള ദിനോസറുകൾ ഉപയോഗിച്ചിരുന്നതെന്നും ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ജാസൻ ആർ മൂറി പറഞ്ഞു.
ഇതേ വർഗത്തിൽപ്പെട്ട ജീവികൾ കൂട്ടത്തോടെയാണ് വസിച്ചിരുന്നതെന്നു നേരത്തേ പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പഠനം നടത്തുന്നതോടെ ട്രൈനോസർ വിഭാഗത്തിൽപെട്ട ദിനോസറുകളുടെ പരിണാമ പ്രക്രിയയെപ്പറ്റി പുതിയ വിവരങ്ങൾ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here