ഭോപ്പാൽ: മധ്യപ്രദേശിൽ ഈമാസം ഒമ്പതിനു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി എത്തിച്ച വോട്ടിംഗ് മെഷീനിൽ വൻ ക്രമക്കേട് നടന്ന സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റിനേയും പൊലീസ് സൂപ്രണ്ടിനേയും സ്ഥലംമാറ്റി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇവരെ സ്ഥലംമാറ്റിയത്. ഇവർക്കൊപ്പം ജില്ലയിലെ 19 മുതിർന്ന ഉദ്യോഗസ്ഥരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ഏതു ബട്ടൺ അമർത്തിയാലും വോട്ട് ബിജെപി സ്ഥാനാർത്ഥിക്കു വീഴുന്ന രീതിയിലായിരുന്നു ഇവിടെയെത്തിച്ച വോട്ടിംഗ് മെഷീനുകൾ.
തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിലും ക്രമക്കേട് കൈയോടെ പിടികൂടിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വിവിപിഎഎം ചേർത്തുവെച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. വോട്ടിംഗ് മെഷീനിൽ തട്ടിപ്പു വ്യക്തമായതോടെ ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് അത് ശരിവയ്ക്കുന്ന രീതിയിൽ മധ്യപ്രദേശിൽ വോട്ടിംഗ് മെഷീനിൽ തട്ടിപ്പ് കണ്ടെത്തിയത്. ബിഎസ്പി അധ്യക്ഷ മായാവതിയാണ് ഈ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ബിജെപിയെ സഹായിക്കുന്ന തരത്തിലുള്ള വോട്ടിംഗ് മെഷീൻ എങ്ങനെ വന്നുവെന്ന കാര്യത്തിൽ മറുപടി നൽകണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.
സോഫ്റ്റ്‌വെയർ തകരാറായി ഇതിനെ കണക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുകൂടാതെ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും രംഗത്തെത്തി. സംഭവത്തിൽ ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here