തിരുവനന്തപുരം/പാലോട്: തോടിനു കുറുകേയുള്ള മുപ്പതു വർഷത്തോളം പഴക്കമുള്ള പാലം തകർന്നു വീണു പാലത്തിലൂടെ നടന്നു പോയ വീട്ടമ്മയ്ക്ക് പരുക്ക്. പെരിങ്ങമ്മല വേലൻകോണത്ത് റീന (25)എന്ന വീട്ടമ്മയാണ് ശരീരം തളർന്നു കിടപ്പിലായത്. ഒപ്പമുണ്ടായിരുന്ന രണ്ടു മക്കളെയും റീന തള്ളിമാറ്റിയതിനാൽ കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു. എന്നാൽ റീന പാലത്തിന് അടിയിലാവുകയായിരുന്നു. ശരീരത്തിനു മുകളിലേക്കു വീണ പാലത്തിന്റെ കോൺക്രീറ്റ് പാളി മാറ്റി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് റീനയെ പുറത്തെടുക്കാനായത്.
റീനയ്ക്ക് നട്ടെല്ലിനും ഇരുതുടയെല്ലുകൾക്കുമാണ് പരുക്കേറ്റിരിക്കുന്നത്. റീന ഇപ്പോൾ തിരുവന്തപുരം മെഡിക്കൽ കോളേജിൽ ഐസിയുവിലാണ് ഇപ്പോൾ. ഉടൻ തന്നെ അടിയന്തിരമായി ഒരു ശസ്ത്രകിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ അതിനുള്ള സാമ്പത്തികം കണ്ടെത്താനാകാതെ റീനയുടെ ബന്ധുക്കൾ വലയുകയാണ്. കൂലിപ്പണിക്കാരനായ ഭർത്താവിന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പക്ഷേ ഒരു മാസം മുമ്പ് കെട്ടിട നിർമ്മാണത്തിനിടെ വീണു പരുക്കേറ്റതിനാൽ ഭർത്താവിനും ജോലിക്കു പോകാനാകാതെ ആ വരുമാനവും നിലച്ചിരിക്കുന്നു.
റീന ആശുപത്രിയിലായതോടെ രണ്ടും നാലും വയസ് മാത്രം പ്രയമുള്ള കുട്ടികൾ ഇപ്പോൾ സമീപത്തെ വീടുകളിലാണ്. നാട്ടുകാരുടെ സഹായം മാത്രമാണ് ഇപ്പോൾ ഇവർക്ക് ആശ്രയം. സംഭവസ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ജില്ലാ കലക്ടറെ വിളിച്ച് അടിയന്തിര സഹായത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. പക്ഷേ ശസ്ത്രക്രിയയ്ക്കു വലിയ ഒരു തുക തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.
റീനയെ ജീവിതത്തിലേക്കു തിരികെ എത്തിക്കാൻ വേണ്ടി നാട്ടുകാർ പരിശ്രമത്തിലാണ്. സൻമനസ്സുള്ളവർ സഹായിക്കുമെന്ന പ്രത്യാശയിലാണ് ഇപ്പോൾ ഈ കുടുംബം. റീനയേയും കുടുംബത്തേയും സഹായിക്കാൻ താൽപര്യമുള്ളവർ ബാങ്ക് ഓഫ് ഇന്ത്യയുടെ പെരിങ്ങമ്മല ബ്രാഞ്ചിൽ റീനയുടെ പേരിലുള്ള 852310110005655 (IFSC BKID 0008523) അക്കൗണ്ട് നമ്പറിൽ സഹായമെത്തിക്കാൻ അഭ്യർത്ഥിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here