ഭോപ്പാൽ: മധ്യപ്രദേശിൽ അട്ടിമറി കണ്ടെത്തിയ വോട്ടിംഗ് മെഷീൻ ഏറ്റവും ഒടുവിലായി ഉപയോഗിച്ചത് യുപി തെരഞ്ഞെടുപ്പിൽ. അപാകത കണ്ടെത്തിയ വോട്ടിംഗ് യന്ത്രം അവസാനമായി ഉപയോഗിച്ചത് കാൺപൂരിലെ ഗോവിന്ദ് നഗറിലാണ്. എഴുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി ഇവിടെ നിന്ന് വിജയിച്ചത്. പരിശോധന നടത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
ഏതു ബട്ടണിൽ വിരലമർത്തിയാലും ബിജെപി സ്ഥാനാർഥിക്ക് വോട്ട് പോകുന്ന അട്ടിമറി പരിശോധിക്കാൻ അഞ്ചംഗ വിദഗ്ധ സംഘത്തെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ മധ്യപ്രദേശിലേക്ക് അയച്ചിരുന്നത്. ഐടി ഡിയറക്ടർ മുകേഷ് മീണ, അഡീഷണൽ ഡയറക്ടർ മധുസൂധനൻ, എജിഎം എസ്‌കെ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തുടർ പരിശോധനയിലാണ് വോട്ടിംഗ് മെഷീനുകൾ യുപിയിലും ഉപയോഗിച്ചതായി സ്ഥരീകരിച്ചത്.
20 ദിവസം മുമ്പ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചവയിൽ 300 വോട്ടിംഗ് മെഷീനുകളാണ് മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി എത്തിച്ചത്. അപാകത കണ്ടെത്തിയ വോട്ടിംഗ് യന്ത്രം അവസാനമായി ഉപയോഗിച്ചത് കാൺപൂരിലെ ഗോവിന്ദ് നഗറിലായിരുന്നെന്നു കണ്ടെത്തി. 71,509 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎ അബിംകാ ശുക്ലയ്ക്ക് എതിരെ ബിജെപി സ്ഥാനാർഥി സത്യദേവ് പച്ചൗരി വിജയിച്ചത്.
ജില്ലാ ചീഫ് ഇലക്ട്രൽ ഓഫീസർ സലിന സിംഗിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് കഴിഞ്ഞ ദിവസം വോട്ടിംഗ് മെഷീനിൽ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ ജില്ലാ കളക്ടർ ഗോപാൽ കൃഷ്ണ, എസ്പി സുശാന്ത് സക്‌സേന എന്നിവരടക്കം 19 പേരെ സസ്‌പെൻഡ് ചെയ്തിരുന്നു.
യുപി തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ വോട്ടിംഗ് മെഷീൻ ക്രമക്കേട് ആരോപണം ശക്തമായതിന് ഇടയിലാണ് അട്ടിമറിക്കപ്പെട്ട മെഷീനാണ് കാൺപൂരിൽ ഉപയോഗിച്ചത് എന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here