മെക്‌സിക്കോ സിറ്റി: പത്രപ്രവർത്തക കൊല്ലപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും നടപടിയില്ല. ഇതിനിടയിൽ പത്രപ്രവർത്തക ജോലി ചെയ്തിരുന്ന പത്രം പൂട്ടി. ഡിജിറ്റൽ പത്രവും ഉടൻ പൂട്ടാൻ പോകുന്നു. മെക്‌സിക്കോയിലാണ് സംഭവം. മെക്‌സിക്കോയിൽ പത്രപ്രവർത്തകരുടെ ജീവന് ഒരു സുരക്ഷയുമില്ലെന്നു കൂടുതൽ തെളിയിക്കുകയാണ് ഈ സംഭവം.
മെക്‌സിക്കോയിലെ പത്രമായ നോർടെ ഡി സ്യൂഡാഡ് ജ്വാറെസ് ആണ് പൂട്ടിയത്. ഞായറാഴ്ചത്തെ പത്രം അവസാനത്തേതാണെന്നു മുഖപ്രസംഗത്തിൽ പറഞ്ഞുകൊണ്ടാണ് പത്രം വിടവാങ്ങിയത്. ഇതേ പത്രത്തിന്റെ റിപ്പോർട്ടറായിരുന്ന മിറോസ്ലാവാ ബ്രീച്ച് ആണ് കൊല്ലപ്പെട്ടത്. മെക്‌സിക്കോയിൽ കഴിഞ്ഞമാസം കൊല്ലപ്പെട്ട നാലാമത്തെ ജേണലിസ്റ്റാണ് മിറോസ്ലാവ. പത്രപ്രവർത്തകർക്കു ഏറ്റവും അപകടകരമായ രാജ്യമായി മെക്‌സിക്കോ മാറിയിരിക്കയാണെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു.
മിറോസ്ലാവയെ വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമിക്കപ്പെടുമ്പോൾ കാറിലായിരുന്നു അവർ. എട്ടു വെടിയുണ്ടകളാണ് അവരുടെ ശരീരത്തിൽ നിന്നു കണ്ടെടുത്തത്. കുട്ടികളിലൊരാളും ഒപ്പമുണ്ടായിരുന്നു. എന്നാൽ, കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മെക്‌സിക്കോയിലെ രാഷ്ട്രീയക്കാർക്കും മാഫിയകൾക്കും എതിരായ റിപ്പോർട്ടുകൾ ധീരമായി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകയായിരുന്നു മിറോസ്ലാവ. അവരുടെ മൃതദേഹത്തിനരികെ അക്രമികൾ ഉപേക്ഷിച്ച കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. ‘ഒച്ച വയ്ക്കുന്ന വായിന്.’ മിറോസ്ലോവയുടെ ധീരത അടയാളപ്പെടുത്തുന്ന കുറിപ്പാണത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here