ആലപ്പുഴ ജില്ലാ കോടതി ലൈബ്രറി കെട്ടിടം വാടകയ്ക്കു നൽകി പണം തട്ടുന്നു; വൻ തട്ടിപ്പ് നടക്കുന്നത് ബാർ അസോസിയേഷന്റെ ഒത്താശയോടെ

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയുടെ ലൈബ്രറി കെട്ടിടം വാടകയ്ക്കു നൽകി പണം തട്ടുന്നു. വലിയ തോതിൽ വാടകവാങ്ങി തട്ടിപ്പ് നടത്തുന്നതാകട്ടെ ബാർ അസോസിയേഷൻ നേതാക്കളും. എംപിമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നു ലഭിച്ച തുക കൊണ്ട് കോടതി വളപ്പിൽ തന്നെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, കെട്ടിടം കോടതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ സ്വകാര്യവ്യക്തികൾക്കു വാടകയ്ക്കു നൽകി പണം തട്ടുകയാണ് ബാർ അസോസിയേഷൻ ചെയ്യുന്നത്.

വിഎം സുധീരൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അരക്കോടി ചെലവിട്ട് നിർമ്മിച്ച കെട്ടിടത്തിലാണ് കോർപ്പറേഷൻ ബാങ്കിന്റെ എടിഎം കൗണ്ടർ പ്രവർത്തിക്കുന്നത്. കൂടാതെ സ്വകാര്യ വ്യക്തി നടത്തുന്ന ബേക്കറിയുമുണ്ട്. ലൈബ്രറി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ രണ്ടു കടമുറികളാണ് വാടകയ്ക്ക് നൽകിയിട്ടുളളത്. കേന്ദ്ര സർക്കാരിന്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ഔദ്യോഗികമായ ഉപയോഗം മാത്രമെ പാടുളളുവെന്ന് നിഷ്‌കർഷിച്ചിരിക്കെ കെട്ടിടം വാടകയ്ക്കു നൽകിയത് വിവാദമാകുകയാണ്.

കഴിഞ്ഞ പത്തു കൊല്ലമായി കോടതി വളപ്പിൽ പ്രവർത്തിച്ചു വരുന്ന ലൈബ്രറി കെട്ടിടത്തിന്റെ താഴത്തെ മുറികളിൽ എടിഎം കൗണ്ടർ സ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ടു കൊണ്ട് കോർപ്പറേഷൻ ബാങ്കിന്റെ ആലപ്പുഴ ശാഖയിൽനിന്നും മാനേജരുടെ പേരിൽ ബാർ അസോസിയേഷൻ പ്രസിഡന്റിന് കത്തയച്ചതായി രേഖകളിൽ കാണുന്നു. ഇതിൽ സർക്കാർ നിശ്ചയിക്കപ്പെട്ട വാടക തന്നു കൊളളാമെന്ന വാഗ്ദാനവും ഉണ്ട്. കഴിഞ്ഞ മൂന്നുകൊല്ലമായി കോടതി വളപ്പിൽ പ്രവർത്തിക്കുന്ന എടിഎം കൗണ്ടറിന്റെ വാടക ആരു വാങ്ങുന്നുവെന്നതിനു കോടതിയിലും രേഖകളില്ല. എന്നാൽ ബാങ്ക് ബാർ അസോസിയേഷന് അപേക്ഷ നൽകിയ രേഖ പുറത്തുവന്നതാണ് ഒളിച്ചു കളി പുറത്താകാൻ കാരണം.

എടിഎം കൗണ്ടറിനോടു ചേർന്നുളള ബേക്കറിയുടെ വാടകയും ആരു വാങ്ങുന്നുവെന്നതിനും തെളിവില്ല. ഇതുസംബന്ധിച്ച വിവരാവകാശ രേഖയിൽ എടിഎം കൗണ്ടറും ബേക്കറിയും അനധികൃതമായാണു പ്രവർത്തിക്കുന്നതെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീൻ സൊസൈറ്റി പ്രസിഡന്റും ആലപ്പുഴ സ്വദേശിയുമായ ടിഎം സന്തോഷ് നൽകിയ വിവരാവകാശ രേഖ പ്രകാരം കേരള ഹൈക്കോടതി അസിസ്റ്റന്റ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ സിആർ വിജയകുമാരി നൽകിയ രേഖയിലാണ് എടിഎം കൗണ്ടറും ബേക്കറിയും പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് വ്യക്തമാക്കിയിട്ടുളളത്.

Allepy-court-document

വാർത്തകൾ മൂടപ്പെടുന്നതിനാൽ വൻതട്ടിപ്പുകൾ പലതും പുറത്തുവരാതെ പോകുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. അപകടങ്ങൾ പറ്റി വർഷങ്ങളോളം ചികിൽസയിലായ പല നിർധനരുടെയും അപകട നഷ്ടപരിഹാര തുക പലയിടങ്ങളിലും അഭിഭാഷകർ തിരിമറി നടത്തുന്നതായി നിരന്തരം പരാതികളെത്തുന്നുണ്ട്. ആരും അറിയില്ലെന്ന ധാരണയും മാധ്യമപ്രവർത്തകർക്കു പ്രവേശനം നിഷേധിച്ചതും മറയാക്കിയാണ് ഇപ്പോൾ കോടതിക്കുള്ളിൽ നിയമലംഘനം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News