പുണെ: പുണെയിൽ കമിതാക്കൾ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷം ഊർജ്ജിതമായി. മരണത്തിനു പിന്നിൽ കമിതാക്കളെ തടയാൻ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡ് ആണെന്നും സംശയമുണ്ട്. കമിതാക്കളായ എൻജിനീയറിംഗ് വിദ്യാർത്ഥികൾ അജ്ഞാതരുടെ മർദ്ദനമേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുന്നത്. പൂവാലൻമാർക്കും പ്രണയിതാക്കൾക്കുമെതിരേ സംഘപരിവാർ സംഘടനകൾ രാജ്യാവ്യാപകമായി നടത്തുന്ന സദാചാര ഗുണ്ടായിസം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
പുണെയ്ക്കടുത്ത് ലൊണാവാലയിലെ എഎൻഎസ് ശിവാജിക്കു സമീപമുള്ള കുന്നിൽ മുകളിലാണ് വിദ്യാർത്ഥിയുടെയും പെൺസുഹൃത്തിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സിൻഹാഡ് എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാത്ഥിയായ സർതക് വാർതോക്ക്(24) ഇതേ കോളേജിലെ കംമ്പ്യൂട്ടർ എൻജിനീയറിംഗ് വിദ്യാർത്ഥിനിയായ ശ്രുതി സഞ്ജയ് (22) എന്നിവരാണ് കൊല്ലപ്പെട്ടത്.
വിവസ്ത്രരാക്കി കൈകൾ ബന്ധിച്ച ശേഷം ഭാരമുളള ആയുധം ഉപയോഗിച്ച് ഇരുവരുടേയും തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. രക്തം വാർന്നാണ് മരണം സംഭവിച്ചത്. സുഹൃത്തിനൊപ്പം പുറത്തു പോകുന്നെന്നു പറഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്നിറങ്ങിയത്.
സംഭവസ്ഥലത്തു നിന്നു ലഭ്യമായ ആധാർകാർഡ് ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ നിന്നാണു പൊലീസ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. മരിച്ച യുവാവിന്റെ ബൈക്കും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു. രണ്ടു പേരും എൻജിനീയറിംഗ് അവസാനവർഷ വിദ്യാർത്ഥികളാണ്. അഹമ്മദ് നഗറിലെ രഹൂറി സ്വദേശിയാണ് കൊല്ലപ്പെട്ട യുവാവ്. ക്യാമ്പസ് പ്ലേസ്‌മെൻറിലൂടെ ജോലി കാത്തിരിക്കുകയായിരുന്നു ഇരുവരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here