കൊച്ചി: തന്നെ മരണത്തിന്റെ വഴികളിൽ നിന്നു ജീവതത്തിലേക്കു കൈപിടിച്ചു നടത്തിയ ആ വ്യക്തിയെ കുറിച്ച് ഐഎഎസ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിനു ശേഷം എല്ലാം തുറന്നുപറയുമെന്നു മാളു ഷെയ്ക്ക. തന്റെ സ്വപ്‌നം പൂർത്തിയായതിനു ശേഷം മാത്രമേ ആ മനുഷ്യനെ കുറിച്ച് പുറത്തുപറയാൻ താൻ ആഗ്രഹിക്കുന്നുള്ളു. അതുവരെ അതു രഹസ്യമായി തുടരും. അദ്ദേഹമാണ് തനിക്കു ഐഎഎസ് എന്ന സ്വപ്‌നം നൽകിയതെന്നും മാളു പറഞ്ഞു. മാളുവിനെ കൂടുതൽ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നതിനു കൈരളി പീപ്പിൾ ടിവി നടത്തിയ പ്രത്യേക അഭിമുഖ പരിപാടിയിലായിരുന്നു മാളു ഇക്കാര്യം പറഞ്ഞത്.
താൻ കടന്നുവന്ന കനൽവഴികളെ കുറിച്ച് മാളു പ്രേക്ഷകരോടു പങ്കുവച്ചു. ഇനിയുള്ള ജീവിതം സമൂഹത്തിന്റെ നൻമയ്ക്കു വേണ്ടിയാകുമെന്നു ഉറപ്പു നൽകി. മമ്മൂട്ടി രാജകുമാരി എന്നു വിളിച്ച മാളു ഷെയ്കയ്ക്കു സമൂഹത്തിന്റെ നാനാതുറകളിൽ നിന്നു സഹായഹസ്തങ്ങൾ നീളുകയാണ്. മാളുവിനു തുടർ പഠനത്തിനുള്ള എല്ലാ ചെലവുകളും നൽകാൻ താൻ അടക്കമുള്ള എല്ലാ സുഹൃത്തുക്കളും തയ്യാറാണെന്നു തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.
മാളുവിനു തിരുവനന്തപുരത്ത് വീട് അടക്കം എല്ലാ സൗകര്യങ്ങളും തങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു. മാളുവിനെ കൂടുതൽ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നതിനാണ് അഭിമുഖ പരിപാടി സംഘടിപ്പിച്ചത്. ഇതിൽ അതിഥിയായി എത്തിയതായിരുന്നു ദിവ്യ എസ് അയ്യർ. കുറച്ചുനാൾ മുമ്പുതന്നെ മാളുവിനെ തനിക്ക് അറിയാം. തുടർ പഠനത്തിനായി മാളു ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തുമെന്നും ദിവ്യ പറഞ്ഞു. യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമും കൈരളി ടിവി ഫീനിക്‌സ് അവാർഡ് ജേതാവ് ഷിഹാബുദ്ദീനും ചർച്ചയിൽ അതിഥികളായി എത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here