സിപിഐഎം പ്രവര്‍ത്തകനെ കൊന്നത് മുന്‍ ഡിസിസി പ്രസിഡന്റ് സത്യശീലനും സഹോദരങ്ങളും; വെളിപ്പെടുത്തല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവിന്റേത്; ‘സത്യശീലന്‍ ജയിലില്‍ പോകാതിരിക്കാന്‍ ഞാനും പ്രയത്‌നിച്ചു’

കൊല്ലം: സിപിഐഎം പ്രവര്‍ത്തകന്‍ ചന്ദ്രഭാനുവിനെ കൊലപ്പെടുത്തിയത്, ആഴ്ചകള്‍ക്ക് മുന്‍പ് മരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി സത്യശീലനും സഹോദരങ്ങളുമാണെന്ന് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. ജമീല ഇബ്രാഹിമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശാഭിമാനി ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആഴ്ചകള്‍ക്കുമുമ്പ് നിര്യാതനായ സത്യശീലനെ അനുസ്മരിച്ച് കഴിഞ്ഞദിവസം കൊല്ലം ഡിസിസി ഓഫീസില്‍ പ്രത്യേകസമ്മേളനം ചേര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉമ്മന്‍ചാണ്ടി എത്തുന്നതിനുമുമ്പ് നടത്തിയ പ്രസംഗത്തിലാണ് ജമീല ഇക്കാര്യം വെളിപ്പെടുത്തിയത്.

ജമീലയുടെ പരാമര്‍ശം ഇങ്ങനെ: ‘സ്ഥലത്തെ (എഴുകോണിലെ) പ്രധാന ഗുണ്ടയായിരുന്ന ഒരാളെ സത്യശീലനും സഹോദരന്മാരും വെട്ടിനുറുക്കി കൊന്നു. അവന്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെയായിരുന്നു. ആ കേസില്‍ സത്യശീലന്‍ ജയിലില്‍ പോകാതിരിക്കാന്‍ ഞാനും അങ്ങേയറ്റം പ്രയത്‌നിച്ചു…’

എഴുകോണ്‍ പൈറ്റുവിളവീട്ടില്‍ പിഡി ചന്ദ്രഭാനു(25) 1971 മെയ് 12ന് വൈകിട്ട് എഴുകോണ്‍ ജംഗ്്ഷനില്‍വച്ചാണ് കൊലചെയ്യപ്പെട്ടത്. സത്യശീലനും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എഴുകോണ്‍ പ്രദേശത്ത് സിപിഐഎം പ്രവര്‍ത്തകരെ വേട്ടയാടുന്നവരായിരുന്നു സത്യശീലനും കൂട്ടരും. ഇതിനെ ചെറുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ചന്ദ്രഭാനു. പ്രദേശത്ത് സിപിഐഎമ്മിനെ കെട്ടിപ്പടുക്കുന്നതില്‍ ചന്ദ്രഭാനു മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്.

കൊലക്കേസില്‍ സത്യശീലനായിരുന്നു മുഖ്യപ്രതി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവില്‍ എല്ലാ പ്രതികളെയും വിട്ടയച്ചു. പ്രോസിക്യൂഷന്‍ സംശയാതീതമായി കേസ് തെളിയിച്ചില്ലെന്ന് കാട്ടിയാണ് പ്രതികളെ കോടതി വിട്ടയച്ചത്. എന്നാല്‍ ജമീലയുടെ പരാമര്‍ശത്തോടെ, കൊലപാതകത്തിലെ കോണ്‍ഗ്രസിന്റെ പങ്ക് വ്യക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News