പൂജാരിയായ ആര്‍എസ്എസ് നേതാവ് 12കാരിയെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ ക്രൂരമായി; കുട്ടിയെ സ്വാധീനിച്ചത് അവിഹിതബന്ധം കണ്ടുപിടിച്ചതോടെ

കരുനാഗപ്പള്ളി: കുലശേഖരപുരം പുത്തന്‍ചന്തയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. അമ്മ ആദിനാട് തെക്ക് മാമ്പറ്റകിഴക്കതില്‍ ഷൈല (49), കാമുകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആലുംകടവ് മൂന്നാംമൂടിനു സമീപം മംഗലത്ത് വീട്ടില്‍ രഞ്ജു (29) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

മാര്‍ച്ച് 28നാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ സ്വന്തംവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ അറിവോടെ രഞ്ജു പെണ്‍കുട്ടിയെ നിരന്തരമായി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു.

രഞ്ജു ആര്‍എസ്എസ് ശാഖയിലെ മുഖ്യ ശിക്ഷക് ആയിരുന്നു. പിന്നീട് ശാന്തിക്കാരനായി വിവിധ ക്ഷേത്രങ്ങളില്‍ ജോലി ചെയ്തു. പൂജാരിമാരുടെ സഹായിയായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ഇയാള്‍ കുട്ടിയുടെ അമ്മയുമായി പരിചയപ്പെട്ടു. ഇയാളും അമ്മയുമായുള്ള അവിഹിതബന്ധം പെണ്‍കുട്ടി കാണാനിടയായി. തുടര്‍ന്ന് മധുരപലഹാരങ്ങളും മറ്റും നല്‍കി പെണ്‍കുട്ടിയെ സ്വാധീനിച്ച ഇയാള്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്നു കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട കുട്ടി കടുത്ത മാനസികസമ്മര്‍ദ്ദത്തിലായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍വഴി രഞ്ജു നിരവധി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ഡോ. സതീഷ് ബിനോയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ വലയിലാക്കിയത്. കരുനാഗപ്പള്ളി എസിപി ശിവപ്രസാദ്, സിഐ എം അനില്‍കുമാര്‍, എസ്‌ഐമാരായ അലക്‌സാണ്ടര്‍ തങ്കച്ചന്‍, ഗോപകുമാര്‍, ഷാഫി, വിനോദ്കുമാര്‍, ബിജു, രാജശേഖരന്‍ പിള്ള എഎസ്‌ഐമാരായ രാധാകൃഷ്ണപിള്ള, ശശികുമാര്‍, ജോസ് പ്രകാശ്, മദന്‍, സിപിഒമാരായ ഹരിലാല്‍, പ്രവീണ്‍രാജ്, രവി, ബിന്ദു, ബീന എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel