കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ അന്വേഷണ സംഘത്തിന് സിബിഐ കോടതിയുടെ നോട്ടീസ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസയച്ചത്.
കൊലപാതകത്തിലെ പങ്ക് സ്വയം സമ്മതിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുറ്റസമ്മത മൊഴി നല്‍കിയിട്ടും അത് സംബന്ധിച്ച് സിബിഐ ഒരന്വേഷണവും നടത്തിയില്ലന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്ത് അന്വേഷണം നടത്തിയെന്ന് വ്യക്തമാക്കാന്‍ സിബിഐയോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി സിബിഐക്ക് നോട്ടീസ് അയച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷാണ് ഫസല്‍ വധത്തില്‍ ആര്‍എസ്എസ് ആണെന്ന് പൊലീസിന് മൊഴി നല്‍കിയത്. ഫസല്‍ വധം നടപ്പാക്കിയ രീതിയും ഇയാള്‍ പൊലീസിനോട് വിശദീകരിച്ചിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രചാരക്, ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാക്കളായ ശശി, മനോജ് എന്നിവരും താനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നും കുറ്റസമ്മത മൊഴിയിലുണ്ട്.
മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായി ചോദ്യം ചെയ്തപ്പോഴായിരുന്നു നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ഒപ്പം ഈ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന ഫോണ്‍ രേഖകളും സംഭാഷണങ്ങളും പൊലീസ് ശേഖരിച്ചു. റെക്കോര്‍ഡ് ചെയ്ത കുറ്റസമ്മതമൊഴിയും മറ്റ് തെളിവുകളും പൊലീസ് സിബിഐക്ക് കൈമാറിയെങ്കിലും ആ ദിശയില്‍ ഒരന്വേഷണവും സിബിഐ നടത്തിയില്ല. ഈ സാഹചര്യത്തിലാണ് ഫസലിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചത്. സിപിഐഎം നേതാക്കളെ പ്രതികളാക്കി സിബിഐ ഇതിനകം തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കോടതി ഇടപെടലോടെ യഥാര്‍ത്ഥ പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് ഫസലിന്റെ ബന്ധുക്കളും പ്രതി ചേര്‍ക്കപ്പെട്ട സിപിഐഎം പ്രവര്‍ത്തകരും നേതാക്കളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here