ദമാസ്‌കസ്: സിറിയയിൽ രാസായുധ പ്രയോഗം എന്നു സംശയിക്കുന്ന ആക്രമണത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ടു. രാസപ്രയോഗത്തെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിമതരുടെ കൈവശമുള്ള വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലുള്ള ഖാൻ ഷെയ്ഖൗൻ നഗരത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയൻ സർക്കാരിന്റെ സൈന്യമോ അവരെ പിന്തുണയ്ക്കുന്ന റഷ്യൻ സേനയുടെയോ വിമാനങ്ങളായിരിക്കാം ആക്രമണം നടത്തിയതെന്നാണ് പറയപ്പെടുന്നത്.
അൽഖ്വെയ്ദ ബന്ധമുള്ള ഹായത് തഹ്‌രീർ അൽഷാമിന്റെ നിയന്ത്രണത്തിലാണ് നഗരം. ആകാശത്തു പ്രത്യക്ഷപ്പെട്ട യുദ്ധവിമാനങ്ങൾ വിഷവാതകം പുറത്തേക്കു വിടുകയായിരുന്നു. ഇന്ത്യൻ സമയം പകൽ 9.15നാണ് വ്യോമാക്രമണം ഉണ്ടായതെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. 20 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ തെരുവുകളിൽ ആളുകൾ ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുകയായിരുന്നെന്നാണു റിപ്പോർട്ട്.
എന്നാൽ, രാസായുധപ്രയോഗം നടത്തിയിട്ടില്ലെന്നു സിറിയ ആവർത്തിച്ച് ആണയിടുന്നുണ്ട്. ബാഷർ അൽ അസദ് തന്നെയാണ് രാസായുധ പ്രയോഗത്തിനു പിന്നിലെന്ന ആരോപണം ശക്തമാണ്. സിറിയയിൽ രാസായുധപ്രയോഗം നിരോധിച്ചു കൊണ്ട് ഉടമ്പടിയുണ്ട്. ഇതിന്റെ ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. രാസായുധ പ്രയോഗം സ്ഥിരീകരിച്ചാൽ ആറു വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും നാശകരമായ ആക്രമണമായിരിക്കും ഇത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here