വടക്ക് കിഴക്കന്‍ നൈജീരിയ കൊടും ദാരിദ്രത്തിന്റെ പിടിയിലാണ്. ഇരകളാവട്ടെ കറുത്തവര്‍ഗ്ഗക്കാരായ കുരുന്നുകളും. അഡാമാവ, ബോര്‍ണോ, യോബെ പ്രവിശ്യകള്‍ ഇപ്പോഴും ഭീകരസംഘടനയായ ബൊക്കോഹൊറാമിന്റെ പിടിയിലാണ്. സര്‍ക്കാറിനോ സന്നദ്ധസംഘടനകള്‍ക്കോ യു.എന്‍ ഏജന്‍സികള്‍ക്കോ ഈ മേഖലയിലേക്ക് പ്രവേശിക്കാനാവുന്നില്ല.
യുനിസഫിന്റെ കണക്കുപ്രകാരം നാലര ലക്ഷം കുരുന്നുകളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. മിക്കവരുടേയും വീടുകളില്‍ അമ്മമാരും അമ്മുമ്മമാരും മാത്രമാണ് കുട്ടികളെ പരിചരിക്കാനായുളളത്. മിക്കവരുടേയും അച്ഛന്‍മാര്‍ ബൊക്കോഹൊറാമിന്റെ ഒളിപ്പോരാളികളാണ്. ഒന്നുകില്‍ ഭീകരസംഘടനയില്‍ ചേരാം. അല്ലാത്ത പക്ഷം നാടുവിട്ടുപോകാം. ഭീകരനേതാക്കളുടെ ഈ തിട്ടൂരത്തിന് വഴങ്ങുന്ന പിതാക്കള്‍ നാടുവിടുമ്പോള്‍ അനാഥരാവുന്നത് കുരുന്നുകളാണ്.
വീടുകളില്‍ താലോലിക്കാന്‍ അമ്മമാരും അമ്മൂമ്മമാരും ഉണ്ട്. പക്ഷെ യുദ്ധ ഭൂമിയില്‍ എങ്ങനെ കുരുന്നുകള്‍ക്കുളള ഭക്ഷണമെത്തും? പോഷകാഹാരക്കുറവും വിട്ടുമാറാത്ത പനിയും കോളറയുമാണ് ശിശുമരണങ്ങള്‍ വിതയ്ക്കുന്നത്. യുദ്ധമേഖലയായതിനാല്‍ ആതുരസേവകര്‍ക്ക് ഈ മേഖലയില്‍ എത്തിപ്പെടാനാവുന്നില്ല. യുനിസഫിന്റെ കണക്കുപ്രകാരം ദിവസന്തോറും മരിച്ചുവീഴുന്നത് ഇരുനൂറ്റമ്പത് കുരുന്നുകളാണ്. യുദ്ധത്തിന് വിരാമമായില്ലെങ്കില്‍ ശിശുമരണങ്ങള്‍ വന്‍തോതില്‍ കുതിച്ചുയരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here