തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ രക്ഷിതാക്കള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
ഡിജിപി ഓഫീസിന് മുന്‍പില്‍ സമരം ചെയ്യുമെന്ന് രക്ഷിതാക്കള്‍ മുന്‍പേ പ്രഖ്യാപിച്ചിരുന്നു. ഓഫീസിനു സമീപത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മയും അച്ഛനും ഉള്‍പ്പടെ നാട്ടില്‍ നിന്ന് വന്ന ആറു ബന്ധുക്കളെ കാണാന്‍ ഡിജിപി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ക്കിടയിലേക്ക് ചിലര്‍ നുഴഞ്ഞു കയറി കുഴപ്പങ്ങള്‍ സൃഷടിക്കുകായിരുന്നു. ഇത് ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് പൊലീസിന് ഇടപെടേണ്ടിവന്നത്. ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടപ്പ് നടത്താന്‍ ചിലര്‍ ശ്രമിച്ചുവെന്നുവേണം കരുതാന്‍. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നത് പുരോഗമന പ്രസ്ഥാനങ്ങളാണ്. സര്‍ക്കാരും ശക്തമായ നടപടിയാണ് സ്വീകരിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി സ്വാശ്രയ മുതലാളിയെ പ്രതിചേര്‍ത്ത് കേസ് എടുക്കുകയും, പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയപ്പോള്‍ അതിനെതിരായി സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായി. ഇതിലൂടെ സര്‍ക്കാര്‍ ഈ കേസില്‍ സ്വീകരിക്കുന്ന സമീപനം വ്യക്തമാണ്. എന്നാല്‍ ഹര്‍ത്താല്‍ നടത്തുന്ന യുഡിഎഫ്, ബിജെപി നിലപാട് അപഹാസ്യമാണ്. സ്വാശ്രയ മുതലളിമാര്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തു കൊടുത്തത് യുഡിഎഫ് സര്‍ക്കാരുകളാണ്. ഒരേ സമയം ഇരയോടപ്പവും വേട്ടക്കാരനോടപ്പവും നില്‍ക്കുന്ന നില്‍ക്കുന്ന യുഡിഎഫ് നേതാക്കളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here