ഉത്തർപ്രദേശിൽ നിന്നു ഇതാ ഒരു പെൺ മൗഗ്ലി. പക്ഷേ, ജംഗിൾബുക്കിലെ കഥയിലെ മൗഗ്ലിയെ പോലെ ചെന്നായ വളർത്തിയ കുട്ടിയല്ല ഇത്. കുരങ്ങു വളർത്തിയ കുട്ടിയാണ്. ജംഗിൾബുക്കിലെ മൗഗ്ലിക്ക് മനുഷ്യരുടെ പെരുമാറ്റമായിരുന്നെങ്കിൽ ഈ കുട്ടിക്ക് അങ്ങനെ യാതൊരു ഗുണവുമില്ല. കുട്ടി നടക്കുന്നത് നാലു കാലിൽ.
വർത്തമാനം പറയുന്നില്ല. മനുഷ്യരുടേതു പോലുള്ള ഒരു പെരുമാറ്റവും കുട്ടിക്കില്ല. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ മനുഷ്യരൂപമുള്ള ഒരു കുരങ്ങിൻ കുട്ടി എന്നു തന്നെ പറയാം. കത്താർനിയാഘട്ട് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലാണ് ഈ അത്ഭുതം. പതിവ് പട്രോളിങ്ങിനിടെ പൊലീസുകാരാണ് കുരങ്ങിൻ കൂട്ടത്തിൽ കുട്ടിയെ കണ്ടെത്തിയത്.
മനുഷ്യക്കുട്ടിയെ കുരങ്ങൻ കൂട്ടത്തിൽ കണ്ടെത്തിയതോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമായി. ഇതോടെ കുരങ്ങൻമാർ ഇടഞ്ഞു. അവർ പ്രതിരോധിച്ചു. മനുഷ്യരോട് എതിരിടാൻ കുരങ്ങുകൾക്കൊപ്പം കുട്ടിയും കൂടി. പക്ഷേ, മനുഷ്യൻ തന്നെ ജയിച്ചു. കുരങ്ങൻ തോറ്റു. കുട്ടി ഇപ്പോൾ ആശുപത്രിയിലാണ്. കുട്ടിക്ക് എട്ടു വയസ്സെങ്കിലും കാണുമെന്നാണ് ഊഹം.
മനുഷ്യക്കുട്ടി കാട്ടുമൃഗങ്ങൾക്കൊപ്പം കൂടുന്നതും അവർക്കൊപ്പം അവരെപ്പോലെ വളരുന്നതും അത്ഭുതമല്ല. പക്ഷേ, കത്താർനിയാഘട്ടിലെ കഥയിൽ അത്ഭുതം മറ്റൊന്നാണ്. എപ്പോഴും മനുഷ്യന്റെ കണ്ണിൽപെടാവുന്ന ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ മനുഷ്യൻ കാണാതെ ഒരു മനുഷ്യക്കുഞ്ഞ് എങ്ങനെ നീണ്ട എട്ടു കൊല്ലം കുരങ്ങുകൾക്കൊപ്പം കഴിഞ്ഞു എന്നതാണ്.
അതും അതിനപ്പുറത്തുമുള്ള കഥകളുമറിയാൻ കത്താർനിയാഘട്ടിലേക്കു കണ്ണുനട്ട് നിൽക്കുകയാണ് ഇപ്പോൾ ഉത്തർപ്രദേശിലെ മാധ്യമങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here