ശാന്തിയും സമാധാനവും പോയ്മറഞ്ഞ സിറിയയുടെ ദുരന്തമുഖം. ഓരോ ദുരന്തവാര്‍ത്തകളും കെട്ടടങ്ങുമ്പോള്‍ അവശേഷിക്കുന്നതാകട്ടെ ഹൃദയഭേദകമായ കാഴ്ചകള്‍ മാത്രം. ഒന്നുരണ്ടുമല്ല, ആറു വര്‍ഷമായി തുടരുകയാണ് സിറിയന്‍ ആഭ്യന്തരയുദ്ധം. യുദ്ധവെറിയില്‍ ദിനം പ്രതി പൊലിയുന്നതാകട്ടെ 100 കണക്കിന് ജീവനുകള്‍. അച്ഛനും അമ്മയും നഷ്ടപ്പെട്ട പിഞ്ചുബാല്യങ്ങള്‍, മക്കളുടെ മൃതശരീരം നെഞ്ചോടടുക്കി അലമുറയിടുന്നവര്‍, കയ്കാലുകള്‍ അറ്റവര്‍, ഒരിറ്റുവെള്ളത്തിനായി കേഴുന്നവര്‍. അങ്ങനെ മനസ് മരവിക്കുന്ന എത്രയെത്ര കാഴ്ചകള്‍.
കഴിഞ്ഞദിവസം സിറിയന്‍ വിമത കേന്ദ്രമായ ഇദ്‌ലിബില്‍ ഉണ്ടായ രാസായുധ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 80 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 30 പേരും കുട്ടികളായിരുന്നു. അബ്ദെല്‍ ഹമീദ് അല്‍യൂസഫ് എന്ന 29കാരന് ഇനി ജീവിതത്തില്‍ തനിച്ചാണ്. അല്‍യൂസഫിന് നഷ്ടമായത് ഒമ്പത് മാസം മാത്രം പ്രായമായ തന്റെ ഇരട്ടകുട്ടികളേയും ഭാര്യയേയും രണ്ട് സഹോദരങ്ങളേയുമാണ്. പിഞ്ചോമനകളുടെ ജീവനറ്റ ശരീരങ്ങളെ നെഞ്ചോട് അടക്കി പിടിച്ച് മിഴിനീര്‍ പൊഴിക്കുന്ന യുവാവിന്റെ ചിത്രം ഹൃദയഭേദകം തന്നെയാണ്. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ആണ് സിറിയന്‍ ജീവിത രോദനങ്ങളുടെ നേര്‍കാഴ്ച്ച പകര്‍ത്തിയത്.
രാസായുധ ആക്രമണത്തിന് പിന്നില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യമാണെന്നാണ് അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നത്. എന്നാല്‍ സിറിയയും അസദിനെ പിന്തുണയ്ക്കുന്ന റഷ്യ ആരോപണം തള്ളി. 2013 ഓഗസ്റ്റില്‍ ദമാസ്‌കസില്‍ വിമത കേന്ദ്രങ്ങളില്‍ ഉണ്ടായ രാസായുധപ്രയോഗത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇദ്‌ലിബിലേത്. ബഷാര്‍ അല്‍ അസദ് ഭരണകൂടവും വിമതരും തമ്മില്‍ ആറ് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ 15,000 കുഞ്ഞുങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here