തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ച് ഐജി മനോജ് ഏബ്രഹാം ഇന്നു അന്തിമറിപ്പോർട്ട് നൽകും. പൊലീസ് ആസ്ഥാനത്തിനു മുന്നിലുണ്ടായ സംഭവങ്ങളിൽ പൊലീസിനു വീഴ്ച പറ്റിയോ, ബാഹ്യഇടപെടലുകളുണ്ടായോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്നതാകും റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് ഐജി റിപ്പോർട്ട് കൈമാറുക. അതേസമയം ജിഷ്ണുവിന്റെ അമ്മ മഹിജ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരാഹാരസമരം തുടരുകയാണ്.
പൊലീസ് ആസ്ഥാനത്തിനു മുന്നിലുണ്ടായ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടിൽ പൊലീസ് നടപടിയെ കുറിച്ച് വിശദമായി പരാമർശിക്കും. മഹിജയ്ക്കുണ്ടായ പരുക്കുകളെ പറ്റി അറിയാൻ വൈദ്യപരിശോധനാ വിവരങ്ങൾ കൂടി പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. സംഭവത്തിൽ ബാഹ്യഇടപെടലുണ്ടായോ എന്നതു സംബന്ധിച്ചുള്ള വിവരവും റിപ്പോർട്ടിലുണ്ടാവും.
സമരം നേരിട്ടതിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നു ഐജി കഴിഞ്ഞ ദിവസം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമറിപ്പോർട്ട് നൽകാൻ ഡിജിപി ആവശ്യപ്പെട്ടത്.
ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നു ഉറപ്പു പറയാനാകില്ലെന്നു ഇന്നലെ സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. കൺമുന്നിൽ കണ്ടാൽ അറസ്റ്റ് ചെയ്യുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. അതേസമയം, ജിഷ്ണു കോപ്പിയടിച്ചില്ല എന്നതിനു തെളിവ് എന്താണെന്നു ഹൈക്കോടതി സർക്കാരിനോടു ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here