നന്തൻകോട്ട് കൊല്ലപ്പെട്ടത് ദമ്പതികൾ അടക്കം നാലുപേർ; മൃതദേഹങ്ങൾക്കു രണ്ടുദിവസത്തിലേറെ പഴക്കം; രണ്ടു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല; പ്രതിയുടേതെന്നു സംശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട്ട് വീട്ടിനുള്ളിൽ നാലുപേർ കൊല്ലപ്പെട്ടതായി പൊലീസ്. ഇതിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞത്. റിട്ടയേർഡ് ഡോക്ടറുടെയും ഭർത്താവിന്റെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മൂന്നാമത്തേത് മകളുടെ മൃതദേഹമാണെന്നു സംശയിക്കുന്നു. നാലാമത്തേയാൾ ബന്ധുവായ സ്ത്രീയാണെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവശേഷം ഡോക്ടറുടെ മകൻ ഒളിവിലാണ്.

Nanthankode Accused

റിട്ടയേർഡ് ഡോക്ടർ ജീൻ പദ്മ, ഭർത്താവ് രാജ് തങ്കം എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാമത്തെ മൃതദേഹം മകൾ കരോളിന്റെ മൃതദേഹമാണെന്നു സംശയിക്കുന്നു. ഇന്നു പുലർച്ചെയാണ് നന്തൻകോട് ക്ലിഫ് ഹൗസിനു സമീപത്തുള്ള ഒരു വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൂന്നു മൃതദേഹങ്ങളും. ഒരാളുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലും മറ്റു രണ്ടു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.

അർധരാത്രിയോടെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്‌സും തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി.

വീട്ടിൽ ഡോക്ടറും ഭർത്താവും മകളും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. രണ്ടു ദിവസമായി ഡോക്ടറുടെ മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. മൂന്നു ദിവസമായി പ്രൊഫ. രാജ് തങ്കത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും സഹോദരൻ പറഞ്ഞു.

വീട്ടിലുള്ളവർ കന്യാകുമാരിയിൽ വിനോദയാത്ര പോയെന്നും രണ്ടു ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകൻ പറഞ്ഞതെന്നും സഹോദരൻ പറയുന്നു. ഡോക്ടറുടെ മകന്റെ കാലിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് കൊലപാതകം നടത്തിയ ശേഷം ശനിയാഴ്ച രാത്രി വീടിന് തീവയ്ക്കാൻ ശ്രമിച്ചതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here