തിരുവനന്തപുരം: നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി കണ്ടെത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകനുമായി ഡമ്മിക്കു രൂപസാദൃശ്യമുണ്ടെന്നു പൊലീസ് പറഞ്ഞു. കാണാതായ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
കേഡൽ ജീൻസൺ രാജ് രൂപമാറ്റം വരുത്താൻ സാധ്യതയുള്ളതായി പൊലീസ് സംശയിക്കുന്നു. അതിനാൽ രൂപമാറ്റം വരുത്താൻ സാധ്യതയുള്ള മൂന്നു രൂപങ്ങളിലുള്ള ഫോട്ടോകൾ പൊലീസ് പുറത്തുവിട്ടു. മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി നാടുവിട്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ, കൊലയ്ക്കുള്ള കാരണം വ്യക്തമല്ല. റിട്ടയേർഡ് ഡോക്ടറും ഭർത്താവും മകളും ബന്ധുവായ സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്നു പൊലീസ് പറയുന്നു.
ഇന്നു പുലർച്ചെയാണ് നന്തൻകോട് ക്ലിഫ് ഹൗസിനു സമീപത്തുള്ള ഒരു വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. റിട്ടയേർഡ് ഡോക്ടർ ജീൻ പദ്മ, ഭർത്താവ് രാജ് തങ്കം എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാമത്തെ മൃതദേഹം മകൾ കരോളിന്റെ മൃതദേഹമാണെന്നു സംശയിക്കുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൂന്നു മൃതദേഹങ്ങളും. ഒരാളുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലും മറ്റു രണ്ടു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.
അർധരാത്രിയോടെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്‌സും തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി.
വീട്ടിൽ ഡോക്ടറും ഭർത്താവും മകളും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. രണ്ടു ദിവസമായി ഡോക്ടറുടെ മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. മൂന്നു ദിവസമായി പ്രൊഫ. രാജ് തങ്കത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും സഹോദരൻ പറഞ്ഞു.
വീട്ടിലുള്ളവർ കന്യാകുമാരിയിൽ വിനോദയാത്ര പോയെന്നും രണ്ടു ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകൻ പറഞ്ഞതെന്നും സഹോദരൻ പറയുന്നു. ഡോക്ടറുടെ മകന്റെ കാലിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് കൊലപാതകം നടത്തിയ ശേഷം ശനിയാഴ്ച രാത്രി വീടിന് തീവയ്ക്കാൻ ശ്രമിച്ചതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here