നന്തൻകോട് കൂട്ടക്കൊലപാതകം; നാലുപേരെയും വെട്ടിനുറുക്കിയത് വിഷം കൊടുത്ത ശേഷം; തുടർന്നു പെട്രോൾ ഒഴിച്ചു കത്തിച്ചു; പിന്നിൽ സ്വത്തു തർക്കം; കേഡലിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ മരിച്ച നാലുപേരെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കിയെന്നു സൂചന. ഇതിനു ശേഷമാണ് മൃതദേഹങ്ങൾ പെട്രോൾ ഒഴിച്ചു കത്തിച്ചതെന്നും സൂചനയുണ്ട്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനങ്ങൾ ഇത്തരത്തിലാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും സ്ഥിരീകരണം നടത്താൻ പൊലീസിനു സാധിക്കുകയുള്ളു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ് ഇപ്പോൾ.

നാലുപേർക്കും ആദ്യം വിഷം കൊടുത്തെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൃതദേഹങ്ങൾ വീട്ടിലിട്ടു തന്നെ കത്തിച്ചു. ഇതിനായി പത്തു ലീറ്റർ പെട്രോൾ കരുതിയിരുന്നു. എന്നാൽ,തീയിൽ നിന്നു തന്റെ ദേഹത്തേക്കും തീ പടരുമെന്നു തോന്നിയപ്പോഴാണ് ആ ശ്രമം ഉപേക്ഷിച്ചത്. തുടർന്ന് രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു. സ്വത്തു തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെന്നു സംശയിക്കുന്ന കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ കേഡലിനു വേണ്ടി തമിഴ്‌നാട്ടിൽ തിരച്ചിൽ തുടരുകയാണ്.

ഇന്നലെ പുലർച്ചെയാണ് നന്തൻകോട് ക്ലിഫ് ഹൗസിനു സമീപത്തുള്ള ഒരു വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. റിട്ടയേർഡ് ഡോക്ടർ ജീൻ പദ്മ, ഭർത്താവ് രാജ് തങ്കം മകൾ കരോൾ എന്നിവരാണ് കൊല്ലപ്പെട്ട മൂന്നുപേർ. ഒരാൾ ബന്ധുവായ സ്ത്രീയാണെന്നും സംശയിക്കുന്നു. ഒരാളുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലും മറ്റു രണ്ടു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു. ഒരു മൃതദേഹം വെട്ടിനുറുക്കിയിരുന്നു. കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും കണ്ടെത്തിയിരുന്നു.

പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി കണ്ടെത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേഡൽ ജീൻസൺ രാജ് രൂപമാറ്റം വരുത്താൻ സാധ്യതയുള്ളതായി പൊലീസ് സംശയിക്കുന്നു. അതിനാൽ രൂപമാറ്റം വരുത്താൻ സാധ്യതയുള്ള മൂന്നു രൂപങ്ങളിലുള്ള ഫോട്ടോകൾ പൊലീസ് പുറത്തുവിട്ടിരുന്നു. മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി നാടുവിട്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

അർധരാത്രിയോടെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്‌സും തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി.

വീട്ടിൽ ഡോക്ടറും ഭർത്താവും മകളും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. രണ്ടു ദിവസമായി ഡോക്ടറുടെ മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. മൂന്നു ദിവസമായി പ്രൊഫ. രാജ് തങ്കത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും സഹോദരൻ പറഞ്ഞു.

വീട്ടിലുള്ളവർ കന്യാകുമാരിയിൽ വിനോദയാത്ര പോയെന്നും രണ്ടു ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകൻ പറഞ്ഞതെന്നും സഹോദരൻ പറയുന്നു. ഡോക്ടറുടെ മകന്റെ കാലിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് കൊലപാതകം നടത്തിയ ശേഷം ശനിയാഴ്ച രാത്രി വീടിന് തീവയ്ക്കാൻ ശ്രമിച്ചതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News