കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ ശക്തിവേലിനു ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ടു പേരുടെ ആൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. ശക്തിവേലിനെതിരായ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. മറ്റു രണ്ടു പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പിന്നത്തേക്കു മാറ്റി.
ഒളിവിലായിരുന്ന വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോയമ്പത്തൂരിലെ കിനാവൂരിൽ നിന്നാണ് മൂന്നാം പ്രതിയായ ശക്തിവേലിനെ അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നായിരുന്നു അറസ്റ്റ്.
തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയവെ ശക്തിവേൽ അച്ഛനെ വിളിച്ചിരുന്നു. ഇതാണ് അറസ്റ്റിന് വഴിവച്ചത്. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്.
നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ എൻ.കെ ശക്തിവേൽ, പിആർഒ സഞ്ജിത്ത് വിശ്വനാഥൻ, അധ്യാപകൻ സി.പി പ്രവീൺ, ജീവനക്കാരൻ വിപിൻ എന്നിവരാണ് കേസിലെ പ്രതികൾ. പ്രവീണിനെയും വിപിനെയും ഇനിയും പിടികൂടാനുണ്ട്. മുൻകൂർ ജാമ്യമുള്ളതിനാൽ കൃഷ്ണദാസിനെയും സഞ്ജിത് വിശ്വനാഥനെയും വിട്ടയച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here