തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല നടന്ന ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീട് ഇക്കാലമത്രയും ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞതായിരുന്നു അന്നാട്ടുകാർക്ക്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാലുപേരുടെയും കുടുംബജീവിതവും ദുരൂഹവും വിചിത്രവുമായിരുന്നു. ഭക്ഷണത്തിനു മാത്രമായി 200ലധികം വിവിധ ഇനങ്ങളിലുള്ള കോഴികളെ പ്രത്യേകമായി ഇവർ വീട്ടിൽ വളർത്തിയിരുന്നു. പുറംലോകവുമായി ഈ കുടുംബം ഒരു ബന്ധവും പുലർത്തിയിരുന്നില്ല. മാസങ്ങളായുള്ള ഭക്ഷണ അവശിഷ്ടങ്ങൾ ഗോവണിയിൽ തൂക്കുന്ന സ്വഭാവത്തിനു ഉടമകളായ ഇവർ വേലക്കാരികൾക്കു പോലും നിയന്ത്രിതമായ സ്വാതന്ത്ര്യം മാത്രമേ വീട്ടിൽ അനുവദിച്ചിരുന്നുള്ളൂ.
പത്ത് സെന്റിൽ അധികം വരുന്ന ഭൂമിയിൽ പണിതിരിക്കുന്ന ഇരുനില വീടിനെ കുറിച്ചു തന്നെ ആദ്യം പറയാം. കാറ്റും വെളിച്ചവും പോലും പ്രേതാലയമെന്നു തോന്നിക്കുന്ന ഈ വീട്ടിൽ അന്യമാണ്. പകൽ പോലും വീടിനു ചുറ്റും ഇരുട്ടാണെന്നതും പറയാതെ വയ്യ. വീട്ടിലെ രണ്ടാമത്തെ നിലയിലെ വിവിധ റൂമുകളിലാണ് ഡോക്ടറുടെയും പ്രൊഫസറുടെയും മക്കളായ കരോൾ, കേഡൽ ജിൻസൺ എന്നിവരുടെയും താമസം. ഭക്ഷണം കഴിക്കാനായി മാത്രമാണ് ഇവർ താഴേക്ക് വരാറുള്ളത്.
അതും നാലുപേരും ഒരുമിച്ച് ഇതുവരെ ഭക്ഷണം കഴിച്ച് ആ വീട്ടിലെ വേലക്കാരി കണ്ടിട്ടില്ല. ഓരോരുത്തർക്കും വേണ്ട വിഭവങ്ങൾ ജോലിക്കാരിയോട് പറയും. ഭക്ഷണം തയ്യാറായാൽ പിന്നെ ഓരോരുത്തരായി വന്ന് കഴിച്ച് മുറിയിലേക്കു മടങ്ങും. ശേഷം അടുത്ത ഭക്ഷണസമയത്താണ് വീണ്ടും താഴേക്കു വരുന്നത്. അതാണ് രീതി. ജീൻ പത്മയുടെ സഹോദരി കാഴ്ചയില്ലാത്ത ലളിതയും ജോലിക്കാരിയും താഴത്തെ നിലയിലാണ്. ഇവർക്ക് മുകളിലേക്ക് പ്രവശനം ഉണ്ടായിരുന്നില്ല. വേലക്കാരികൾക്ക് സ്വാതന്ത്ര്യം നിയന്ത്രിതമായിരുന്നു.
അഞ്ചു പേർക്ക് ഇറച്ചിയും മുട്ടയും കഴിക്കാനായി മാത്രം 200 ലധികം വിവിധ ഇനത്തിലുള്ള കോഴികളെ വളർത്തുന്നു. കോഴികൾക്കായി ഒരു വീട് പ്രത്യകം നിർമ്മിച്ചിരിക്കുകയാണ്. പുറംലോകവുമായി അച്ഛനും മക്കൾക്കും യാതൊരു ബന്ധവും ഇല്ല. വീട്ടിൽ അതിഥികൾ വരുന്നതിനോടും താൽപര്യം കാണിക്കാത്തവരാണ് ഡോക്ടറും കുടുംബവും എന്നതും ഈ കൊലപാതക വിവരം പുറംലോകം അറിയാൻ വൈകിയതിനു കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.
റൂമുകളിൽ വർഷങ്ങൾ പഴക്കമുള്ള സാധന സാമഗ്രികൾ കൊണ്ട് നിറച്ചിരിക്കുന്നു. മാസങ്ങളായുള്ള ഭക്ഷണ അവശിഷ്ടങ്ങൾ ഗോവണിയിൽ കവറുകളിലായി തൂക്കിയിട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here