കാവ്യയും മകളും തമ്മില്‍ നല്ല സൗഹൃദമുണ്ടാകുമെന്ന് വിശ്വാസം; മഞ്ജുവിന്റെ വഴിയേ താനില്ല; തനിക്കെതിരെ നിലപാടെടുത്തത് കൂടെനിന്നവര്‍; വിവാദങ്ങളില്‍ മനസുതുറന്ന് നടന്‍ ദിലീപ്

ഏറെ നാളെത്തെ മൗനത്തിന് ശേഷമാണ് വിവാദങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ് രംഗത്തെത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിന്റെ വെളിപ്പെടുത്തലുകള്‍. ആരാധരും സിനിമാലോകവും ഏറെക്കാലമായി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ദിലീപ് മനസ് തുറന്നു.

കാവ്യയുമായുള്ള ജീവിതത്തെപ്പറ്റി

കാവ്യയെ തനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് മുന്‍പേ കാവ്യയെ അറിയാം. ഇഷ്ടം എന്ന് പറയുമ്പോള്‍ പ്രണയം എന്നാണെന്ന് തെറ്റിദ്ധരിക്കരുത്. കാവ്യ മാധവനെ വിവാഹം കഴിക്കുന്നതില്‍ മകള്‍ക്ക് സന്തോഷമായിരുന്നു. എന്നാല്‍ കാവ്യയുടെ അമ്മ വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെയാണ് സമ്മതിച്ചതെന്ന് ദിലീപ് പറയുന്നു. മകളും കാവ്യയും തമ്മില്‍ നല്ല സൗഹൃദമുണ്ടാകുമെന്ന വിശ്വസമാണ് തന്നെ വിവാഹത്തിന് പ്രേരിപ്പിച്ചതെന്നും ദിലീപ് പറഞ്ഞു.

മഞ്ജുവുമായുള്ള വിവാഹ മോചനം

ആദ്യ ഭാര്യയുമായുമായുള്ള വിവാഹ മോചനത്തിന് കാരണം കാവ്യ മാധവനല്ല. വിവാഹം തകരാന്‍ കാരണം കാവ്യ അല്ലാത്തത് കൊണ്ട് തന്നെയാണ് കാവ്യയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയുമായി നല്ല സൗഹൃദമായിരുന്നു തനിക്ക്. എന്തും തുറന്ന് പറയാന്‍ കഴിയുന്ന സുഹൃത്തിനെ നഷ്ടപ്പെട്ടത് വേദനയുള്ള കാര്യമാണ്. പക്ഷെ അത് കഴിഞ്ഞു.

തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാകാര്യങ്ങളും കോടതിയില്‍ നല്‍കിയ വിവാഹമോചന രേഖകളിലുണ്ട്. ഒരു കാര്യത്തിലും പ്രമുഖരുടെ പേരുകള്‍ പുറത്തെത്താതിരിക്കാന്‍ താന്‍ തന്നെ രഹസ്യ വിചാരണ ആവശ്യപ്പെടുകയായിരുന്നു. മജ്ഞു വാര്യരുമായുളള വിവാഹമോചനത്തെപറ്റി ദിലീപ് വെളിപ്പെടുത്തി. പലരും എല്ലാ പ്രശ്‌നങ്ങള്‍ക്ക് പിന്നിലും താനാണെന്ന് തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും മഞ്ജുവിന്റെ വഴിയേ താനില്ലെന്നും ദിലീപ് പറയുന്നു.

പ്രമുഖ നടിക്കെതിരായ ആക്രമണം

പ്രമുഖനടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ താനാണെന്ന തരത്തില്‍ മഞ്ഞ പത്രങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. മുംബെയില്‍ നിന്നാണ് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടത്. അത് തനിക്കെതിരായ ഗൂഡാലോചനയായിരുന്നെന്നാണ് വിശ്വാസം. മാനസീകമായി ഏറെ പീഡിപ്പിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ ആത്മഹത്യയെപറ്റിപ്പോലും ചിന്തിച്ചെന്ന് ദിലീപ് വ്യക്തമാക്കി.

താനാണ് നടിയെ നായിക നിരയിലേക്ക് ഉയരാന്‍ പിന്തുണച്ചത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യോജിക്കാനാകാത്തതിനാല്‍ പിന്‍മാറിയെങ്കിലും അവസരങ്ങള്‍ തടസ്സപ്പെടുത്തിയിട്ടില്ല. താനും നടിയുമായി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നായിരുന്നു പ്രചരണം. അത് തെളിയിക്കുന്നവര്‍ക്ക് ആ സ്വത്തുക്കള്‍ നല്‍കാമെന്നും ദിലീപ് വെല്ലുവിളിച്ചു.

കൂടെ നിന്നവരാണ് പലപ്പോഴും തനിക്കെതിരേ നിലപാടെടുത്തത്. മകളുടെ ഭാവി ഓര്‍ത്താണ് മൗനം പാലിക്കുന്നത്. എല്ലാവരോടും സൗഹൃദം പുലര്‍ത്താണ് ആഗ്രഹം. തനിക്കെതിരേ പ്രവര്‍ത്തിച്ചവരെ പറ്റി തുറന്നു പറയാതിരിക്കാന്‍ അവസരം ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയെന്നു പറഞ്ഞാണ് ദിലിപ് അഭിമുഖം അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here