ഇടുക്കി: വീട്ടുമുറ്റത്ത് കല്ലറയൊരുക്കി കാത്തിരുന്നിട്ടും വരാതിരുന്ന മരണത്തെ ജോസഫ് വൈദ്യർ സ്വയം ക്ഷണിച്ചുവരുത്തി. മതത്തോടും പരമ്പരാഗത വിശ്വാസങ്ങളോടും പുച്ഛമായിരുന്ന കെ.ജെ ജോസഫ് കോനൂർ എന്ന ജോസഫ് വൈദ്യരാണ് വീട്ടിനുള്ളിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. പതിറ്റാണ്ടുകളായി അടിമാലി മുനിത്തണ്ടിൽ താമസിച്ചിരുന്ന ജോസഫ് വിശ്വാസപരമായ വിയോജിപ്പുകളുടെ പേരിൽ ക്രൈസ്തവ സഭാ നേതൃത്വത്തിൽ നിന്നും അകന്ന് സ്വന്തം ശരീരം സംസ്‌ക്കരിക്കാനുള്ള കല്ലറ പണിതീർത്ത് മരണത്തെ കാത്തിരിക്കുകയായിരുന്നു.
തന്റെ മരണത്തിലും മൃതദേഹത്തിലും മതാചാരാനുഷ്ഠാനങ്ങൾ കടന്നുകൂടരുതെന്ന ചിന്തയാണ് ജോസഫിനെ സ്വന്തം കല്ലറയൊരുക്കാൻ പ്രേരിപ്പിച്ചത്. നാട്ടുവൈദ്യം പഠിച്ച ജോസഫ് നാട്ടുകാർക്ക് എന്നും പ്രിയപ്പെട്ട വൈദ്യർ ആയിരുന്നു. രോഗത്താൽ അവശനായിരുന്ന ജോസഫ് വേദന സഹിക്കാനാവാതെ വന്നതോടെയാണ് മരണത്തിലേക്കുള്ള വഴി തെരഞ്ഞെടുത്തത്.
എല്ലാവരും ഇന്നു വീട്ടിലെത്തണമെന്ന് ജോസഫ് സഹോദരങ്ങളെയും ബന്ധുക്കളെയും ഫോണിൽ വിളിച്ചറിയിച്ചിരുന്നു. സത്യത്തിന്റെ വഴി എന്ന പുസ്തകമെഴുതിയ ജോസഫ് അവസാനം ഇങ്ങനെ കുറിച്ചു; ‘എന്റെ മരണത്തിൽ ആർക്കും പങ്കില്ല’. വീടിനോടു ചേർന്ന് ജോസഫ് ഒരുക്കിവെച്ചിരുന്ന കല്ലറയിൽ തന്നെ അന്ത്യാഭിലാഷ പ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here