കോഡാക്‌സ് ജിഗാസ്. അഥവാ സാത്താന്റെ ബൈബിൾ. അറുപതോളം മൃഗങ്ങളുടെ തോലുപയോഗിച്ച് നിർമ്മിച്ച ഗ്രന്ഥം. സാത്താൻ ആരാധകർ അതു ഉച്ഛരിക്കുന്നതു കേട്ടാൽപോലും ഭയംതോന്നും. 9 ഇഞ്ച് കനവും 36 ഇഞ്ച് നീളവുമുണ്ട് സാത്താന്റെ വിശുദ്ധഗ്രന്ഥത്തിന്. ഭാരം 74 കിലോ. രണ്ടാൾ കിണഞ്ഞ് ശ്രമിക്കണം ഇതൊന്ന് ഉയർത്താൻ പോലും. കറുത്ത കുർബാനയുടെ ആദ്യരൂപം വികാസം പ്രാപിച്ച അതേ മധ്യകാലഘട്ടത്തിൽ തന്നെയാണ് കൊഡാക്‌സ് ജിഗാസ് എന്ന സാത്താൻ ബൈബിളും രചിക്കപ്പെട്ടത്.
അവന്റെ അന്ത്യം അഗ്‌നിക്കടലാണ് എന്ന വേദപുസ്തക വാക്യത്തെ തിരുത്തുകയാണിവർ. ജീവനോടെ തോലുരിഞ്ഞ് കൊന്ന വിവധ മൃഗങ്ങളുടെ തോലുകൊണ്ടാണ് കൊഡാക്‌സ് ജിഗാസ് നിർമ്മിച്ചതെന്ന് കരുതുന്നു. കുർബാനയിലെ വിശുദ്ധവചനങ്ങളെ സാത്താനനുകൂലമായി മാറ്റിയെഴുതപ്പെടുന്നു. പുറദീസാ നഷ്ടം സംഭവിച്ച ദൈവദൂതൻ സാത്താനായി പരിണമിച്ച കഥ കോഡാക്‌സ് ജിഗാസും
പറയുന്നു.
എവിടെയാണിപ്പോൾ കോഡാക്‌സ് ജിഗാസ്
സ്വീഡനിലെ സ്റ്റോക്ക് ഹോമിലുള്ള നാഷണൽ മ്യൂസിയത്തിൽ കോഡാക്‌സ് ജിഗാസ് എന്ന സാത്താൻ ബൈബിളിന്റെ യഥാർത്ഥ പ്രതി സൂക്ഷിച്ചിട്ടുണ്ട്. മൃഗത്തോലിൽ തീർത്ത കനമുള്ള പേജുകളാണ് ഇതിലുള്ളത്. ഭീകരമാംവിധം സാത്താൻ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. തുറന്നുവച്ച തോൽപേജുകളിലൂടെ അവ ലോകത്തോടു ശാപവചനങ്ങൾ ചൊരിയുന്നുണ്ട്. മധ്യകാലഘട്ടത്തിൽ ഇത്രവലിയൊരു ഗ്രന്ഥം എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നത് ചരിത്രകാരന്മാരെ ഇന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ്.
ഒന്നുറപ്പാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ ഗ്രന്ഥം കോഡാക്‌സ് ജിഗാസ് ആണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് അടുത്ത കാലത്താണ്. രണ്ട് തൂണുകൾക്കിടയിലായി നിൽക്കുന്ന ഒരു ചെകുത്താന്റെ കളർ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു ഇതിൽ. സ്വന്തം ചിത്രം വരച്ചുചേർത്ത ചെകുത്താൻ തന്നെയാണ് പുസ്തകം രചിച്ചതെന്ന് സാത്താൻ സേവകർ വിശ്വസിക്കുന്നു.
രാജനിയമങ്ങൾ ലംഘിച്ച സന്യാസി
ജീവനോടെ കുഴിച്ചുമൂടാൻ വിധിക്കപ്പെട്ട ഒരു സന്യാസി. കോഡാക്‌സ് ജിഗാസിന്റെ വേരുകൾ തിരഞ്ഞുചെന്നാൽ എത്തുന്നത് അയാളിലാണ്. മധ്യകാലഘട്ടത്തിൽ രാജനിയമങ്ങൾ ലംഘിച്ചതിന് ജീവനോടെ മതിലുകൾക്കിടയിൽ കുഴിച്ചു മൂടാൻ രാജാവ് കൽപ്പിക്കുന്നു. ശിക്ഷയിൽ നിന്ന് രക്ഷപെടാൻ അയാൾ ഒരു ഉപായം കണ്ടു. ഒറ്റ രാത്രികൊണ്ട് മനുഷ്യന്റെ എല്ലാ അറിവും ഉൾപ്പെടുത്തി ഒരു ഗ്രന്ഥം തയ്യാറാക്കി നൽകാം എന്നു വാക്ക് നൽകി. ഒരിക്കലും നടക്കില്ല എന്നു ഉറപ്പുള്ള ഇക്കാര്യം ചെയ്താൽ ശക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന് രാജാവും സമ്മതിച്ചു. എന്നാൽ കിണഞ്ഞുശ്രമിച്ചിട്ടും സന്യാസിക്കതിന് കഴിഞ്ഞില്ല.
നിരാശനായ സന്യാസി അർധരാത്രിയോടെ സാത്താന്റെ സഹായം തേടി. പുസ്തകം തയ്യാറാക്കാൻ സഹായിച്ചാൽ തന്റെ ആത്മാവ് ലൂസിഫറിനു ബലിനൽകാമെന്ന് സന്യാസി ഉറപ്പ് നൽകി. ഉടമ്പടി അംഗീകരിച്ച ലൂസിഫർ തന്റെ സ്വന്തം ചിത്രം ആലേഖനം ചെയ്തു കൊണ്ട് ജോലി ഏറ്റെടുത്തു. സന്യാസി തന്റെ ആത്മാവിനെ ലൂസിഫറിനു നൽകി. പുസ്തകം പൂർത്തിയായി. ഒറ്റരാത്രികൊണ്ട്. നൂറ്റാണ്ടുകൾക്കിപ്പുറവും ഉറക്കമില്ലാത്ത രാത്രിയുടെ സന്തതികൾക്കായി. ഇപ്പറഞ്ഞതാണ് സാത്താൻ ബൈബിളിന്റെ ഐതിഹ്യം. കേൾക്കാൻ ഒരു മുത്തശ്ശിക്കഥ പോലെയുണ്ടെങ്കിലും ഇതു കഥയല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു സാത്താൻ സേവകർ.
നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ട് പ്രകാരം പ്രാണികളുടെ കൂടുകൾ ചതച്ചെടുത്ത മഷിയാണ് പുസ്തകത്തിലെഴുതാൻ ഉപയോഗിച്ചിരിക്കുന്നത്. പാലിയോഗ്രാഫറായ മൈക്കൾ ഗള്ളിക്കിന്റെ കയ്യെഴുത്ത് പരിശോധനയിൽ പുസ്തകം എഴുതിയത് ഒരാളാണെന്ന് നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട്.
അക്കാലഘട്ടത്തിൽ ഇത്തരമൊരു പുസ്തകം ഒറ്റക്കെഴുതിയത് ആരായിരുന്നാലും അയാൾക്ക് അമാനുഷിക ശക്തിയുണ്ടാകുമോ എന്നു ചരിത്രകാരന്മാർ പോലും വിസ്മയിക്കുന്നത് ഇവിടെയാണ്.
തുടരും…..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here