കാനത്തിന്റെ വിമര്‍ശനം മുന്നണി മര്യാദയുടെ ലംഘനം; കാനത്തെ എല്‍ഡിഎഫ് മേധാവിയായി ചുമതലപ്പെടുത്തിട്ടില്ല; ഷാജഹാന്റെ അട്ടിമറിപ്പണിക്ക് കാനം ചൂട്ടുപിടിക്കുന്നത് എന്തിനെന്നും ഇപി ജയരാജന്‍

തിരുവനന്തപുരം : സര്‍ക്കാരിനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം മുന്നണി മര്യാദ ലംഘിക്കുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. എല്ലാ സീമകളും ലംഘിക്കുന്നതാണ് വിമര്‍ശനം. ഇത്തരം ജല്‍പ്പനങ്ങള്‍ ഇടതുപക്ഷ മനസുള്ള കേരളീയര്‍ക്ക് ക്ഷമിക്കുവാന്‍ കഴിയുന്നതല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

പൊലീസിനെതിരായ കാനത്തിന്റെ വാക്കുകള്‍ പരിധി ലംഘിക്കുന്നുവെന്ന് ഇപി ജയരാജന്‍. ഇടതുമുന്നണിയുടെ മേധാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം ജല്‍പ്പനങ്ങള്‍ ഇടതുപക്ഷ മനസുള്ളവര്‍ക്ക് ക്ഷമിക്കാനാകില്ല. എല്‍ഡിഎഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്ത ശേഷമാണ്. ഇത് നല്ല രാഷ്ട്രീയമല്ലെന്നും ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പോലീസിന് നേരെയും ആഭ്യന്തര വകുപ്പിന് നേരേയും നടത്തിയ വിമര്‍ശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേധാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. – ഇപി ജയരാജന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

എല്‍ഡിഎഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയില്‍ എടുക്കില്ല എന്നോ എടുക്കും എന്നോ മുന്‍കൂര്‍ തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല. മുന്നണിക്കകത്ത് യുക്തമായ വേദിയില്‍ അവതരിപ്പിക്കുന്നതിനു പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാമ്പ്യന്‍ഷിപ് നേടാന്‍ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ലെന്നും ഇപി ഓര്‍മ്മിപ്പിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നത്. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ വകുപ്പിനെയും ഘടകകക്ഷി നേതാവ് തന്നെ പരസ്യമായി ആക്ഷേപിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങള്‍ വേണ്ടി വരുന്നത്. സര്‍ക്കാരിന്റെ പോലീസ് നയം സുവ്യക്തമാണ്. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങുന്നതല്ല അതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ജിഷ്ണു പ്രണോയി മരണമടഞ്ഞ കേസില്‍ സര്‍ക്കാര്‍ ചെയ്യാനാവുന്ന എല്ലാം ചെയ്തു എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടും മനസ്സിലാകാത്ത ആള്‍ കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒളിഞ്ഞു കിടക്കുന്ന അജണ്ട എന്താണെന്ന് ആ പാര്‍ട്ടി വ്യക്തമാക്കണം.
പഴയ കൂട്ടുകെട്ടിന്റെ ഓര്‍മ്മ തികട്ടിത്തികട്ടി വരുന്നത് കൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നതെന്നും ഇപി ചോദിച്ചു.

പോലീസ് ഡിജിപിയുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറാന്‍ പുറപ്പെട്ടവരെ ന്യായീകരിക്കാന്‍ എന്താണ് ന്യായം? സഖാവ് വിഎസിനെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താന്‍ തുനിഞ്ഞിറങ്ങുകയും വിഎസിനെ സൃഷ്ടിച്ചത് താനാണെന്ന് അവകാശപ്പെട്ടു പരിഹാസ്യനാവുകയും ചെയ്യുന്ന ഷാജഹാന്റെ പുതിയ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നതെന്നും ഇപി ചോദിച്ചു. വ്യത്യസ്തനാണെന്ന് തെളിയിക്കാന്‍ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തില്‍ അല്ല എന്ന് കരുതാനാണ് ഇഷ്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News