കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നുവെങ്കിലും ഏഴു വോട്ടുകൾക്ക് അവിശ്വാസം പാസാകുകയായിരുന്നു. യുഡിഎഫിലെ ഒരംഗം എൽഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമാകും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് ലൂസമ്മ ജെയിംസിനും വൈസ് പ്രസിഡന്റ് കെ.എ തോമസിനുമെതിരെയാണ് എൽഡിഎഫ് അവിശ്വാസം അവതരിപ്പിച്ചത്.
യുഡിഎഫിന്റെ അഴമിതിക്കും സ്വജനപക്ഷപാതത്തിനുമെതിരായി എൽഡിഎഫ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിനുളള നോട്ടീസ് നൽകിരുന്നു. തുടർന്ന് ബുധനാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ അവിശ്വാസത്തിന്മേൽ വോട്ടെടുപ്പ് നടത്തുകയായിരുന്നു. രാവിലെ 10.30ന് വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയ ചർച്ചയും വോട്ടടുപ്പും ഉച്ചകഴിഞ്ഞ് പ്രസിഡന്റിനുമെതിരായ വോട്ടെടുപ്പാണ് നടന്നത്. ഐകകണ്‌ഠ്യേനയാണ് അവിശ്വാസം പാസാക്കിയത്.
എൽഡിഎഫ് ആറ് യുഡിഎഫ് ആറ് ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച കെ.എ തോമസിനെ കൂടെ നിർത്തിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തിയിരുന്നത്. യുഡിഎഫിലെ ധാരണയനുസരിച്ച് രണ്ടരവർഷം കേരളാ കോൺഗ്രസ് എമ്മിനും രണ്ടര വർഷം കോൺഗ്രസിനും ആയിരുന്നു പ്രസിഡന്റ് സ്ഥാനം. കേരളാ കോൺഗ്രസിലെ ധാരണയനുസരിച്ച് ഒന്നേകാൽ വർഷം കഴിയുമ്പോൾ കേരളാ കോൺഗ്രസ് അംഗം അന്നമ്മ രാജുവിന് പ്രസിഡന്റ് സ്ഥാനം നൽകാമെന്നായിരുന്നു ധാരണ.
എന്നാൽ പാർട്ടി തീരുമാനിച്ച കാലാവധി കഴിഞ്ഞിട്ടും ലൂസമ്മ ജെയിംസ് സ്ഥാനം ഒഴിയാൻ തയ്യാറായില്ല. അന്നമ്മ രാജു ഇക്കാര്യം പലതവണ പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടും നേതൃത്വം ഇടപെട്ടില്ലെന്നും, ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ തുടർച്ചയായി തന്നെ അവഗണിക്കുകയിയരുന്നുവെന്നും അന്നമ്മ പറഞ്ഞു. പാർട്ടിക്കകത്ത് നിരന്തരം ചിലർ ആക്ഷേപിച്ചിരുന്നതായും അന്നമ്മ കൂട്ടിച്ചേർത്തു. ഇക്കാര്യം പലതവണ എംൽഎ അടക്കമുള്ള നേതൃത്വത്തെ അറിയിച്ചിട്ടും ഇടപെടാൻ ആരും തയ്യറായില്ല.
താൻ വിശ്വസിച്ചിരുന്ന പാർട്ടിയിൽ നിന്ന് നീതി ലഭിച്ചില്ലെന്നും വാഗ്ദാനം നൽകി കബളിപ്പിക്കുകയായിരുന്നെന്നും തനിക്ക് ഇതുവരെ പാർട്ടിയിൽ നിന്ന് വിപ്പ് ലഭിച്ചിട്ടില്ലെന്നും ഇടതുപക്ഷവുമായി യോജിച്ച് പ്രവർത്തിക്കാനാണ് ഭാവിയിൽ തീരുമാനിച്ചിരിക്കുന്നതെന്നും മധുരവേലി ബ്ലോക്ക് ഡിവിഷനിൽ നിന്നുള്ള അംഗം കൂടിയായ അന്നമ്മ പറഞ്ഞു. മറ്റൊരു യുഡ്എഫ് അംഗം ജാൻസി മാത്യു എത്തിയിരുന്നെങ്കിലും മറ്റ് യുഡിഎഫ് അംഗങ്ങൾ എത്താതിരുന്നത് മൂലം തിരികെ പോകുകയായിരുന്നു. അന്നമ്മ രാജുവുമായി മറ്റ് ചർ്ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് സിപിഐഎം കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ യു വർഗ്ഗീസ് പറഞ്ഞു. ഭാവി തീരുമാനങ്ങൾ എൽഡിഎഫിൽ ചർച്ച് ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസം പാസായാൽ പതിനഞ്ച് ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here