കൊല്ലം: കശുവണ്ടി മേഖലയെ ചൊല്ലി ഐഎൻടിയുസിയിൽ എ-ഐ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ഉമ്മൻചാണ്ടി പ്രസിഡന്റ് ആയ കശുവണ്ടി തൊഴിലാളി കോൺഗ്രസ് എന്ന സംഘടനയെ പിടിച്ചെടുക്കാൻ ആർ.ചന്ദ്രശേഖരൻ രംഗത്തെത്തി. കശുവണ്ടി മേഖലയിൽ ഒറ്റ സംഘടന എന്ന വാദം ഉയർത്തി സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് യൂണിയൻ കൈപിടിയിലൊതുക്കാൻ നീക്കം നടന്നത്. എന്നാൽ ചന്ദ്രശേഖരന്റെ അഭിപ്രായത്തോട് യോജിപ്പ് ഇല്ലെന്ന് കശുവണ്ടി തൊഴിലാളി കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് വി.സത്യശീലൻ ജനറൽ സെക്രട്ടറിയും ഉമ്മൻചാണ്ടി പ്രസിഡന്റുമായിരുന്ന സംഘടനയാണ് കശുവണ്ടി തൊഴിലാളി കോൺഗ്രസ്. സത്യശീലന്റെ മരണശേഷം മകൻ സവിൻ സത്യനെ ജനറൽ സെക്രട്ടറിയാക്കിയതിനെതിരെ എ ഗ്രൂപിൽ തന്നെ പാളയത്തിൽ പട തുടങ്ങി. ഈ സാഹചര്യം മുതലെടുത്താണ് സംഘടനയെ ഐഎൻടിയുസിയിൽ ലയിപ്പിക്കുക എന്ന ആവശ്യവുമായി ആർ.ചന്ദ്രശേഖരൻ യൂണിയൻ കൈജാക്ക് ചെയ്യാൻ തന്ത്രം മെനയുന്നത്.
കശുവണ്ടി മേഖലയിൽ കോൺഗ്രസിന്റെ തന്നെ മൂന്നു സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഭിന്നിച്ചുനിന്നാൽ പാർട്ടിയെ ദുർബലപ്പെടുത്തുമെന്നതാണ് ലയിക്കണമെന്ന ആവശ്യത്തിന് ഐഎൻടിയുസിയുടെ ന്യായീകരണം. കശുവണ്ടി തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി കേന്ദ്ര അഫിലിയേഷൻ ഉള്ള സംഘടനയാണ്. അതിനാൽ സംസ്ഥാന പ്രസിഡന്റിന് ഇതിൽ അഭിപ്രായം പറയാനുള്ള അവകാശമില്ലന്നാണ് കശുവണ്ടി തൊഴിലാളി കോൺഗ്രസ് നേതൃത്വം പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here