വിഭജനത്തിനു മുമ്പുള്ള ഇന്ത്യയെ കാണാൻ ഇവിടെ വരണം; ഗുജറാത്തിയും പാകിസ്താനിയും ഒരുമിച്ച് ഒരു കട്ടിലിൽ ഉറങ്ങുന്ന ദുബായിലെ ഈ ലേബർ ക്യാംപിൽ

വിഭജനത്തിനു മുമ്പുള്ള ഇന്ത്യയെ കണ്ടെത്താൻ നിങ്ങൾ അധികമൊന്നും അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരില്ല. ദുബായ് ദേയ്‌റയിലെ ഈ ലേബർ ക്യാംപിൽ എത്തിയാൽ മതിയാകും.

‘പാവാട വേണം, മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണു നീ ഞമ്മക്ക്’

എൺപതുകളിൽ കേരളക്കരയെ ഇളക്കിമറിച്ച ഈ പാട്ട് ഏറെക്കാലത്തിനു ശേഷം വീണ്ടും കേൾക്കുന്നത് ഒരു മലയാളിയിൽ നിന്നോ ഇന്ത്യക്കാരനിൽ നിന്നോ അല്ല. പാകിസ്താനിലെ കോട്ട്‌ലി സ്വദേശിയായ ആഫിഫ് എന്ന തൊഴിലാളിയുടെ കണ്ഠത്തിൽ നിന്നാണ്. മണലാരണ്യത്തിലെ കൊടും തണുപ്പായാലും അതിശൈത്യമായാലും സന്തോഷം വരുമ്പോഴെല്ലാം ആഫിഫ് ‘പാവാട ഗീത്’ പാടും. ഗുജറാത്തുകാരൻ രവീന്ദ്രൻ ഹംഭട്ടും പരവൂരുകാരൻ റഷീദും ആഫിഫിനൊപ്പം പാട്ട് ഏറ്റുപാടും.

India-Pak-2

ദുബായ് ദേയ്‌റയിലെ മുർഷിദ് ബസാറിലെ ഇതര രാജ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഫ് ളാറ്റ് സമുച്ചയത്തിലെ റഷീദിന്റെ വീടിന് ഏറെ പ്രത്യേകതകൾ ഉണ്ട്. പാതിരാത്രികളിലാണ് ഇവിടെ ജീവിതം തളിർക്കുക. ഇവിടെ കിളിർക്കുന്ന മലയാളം, ഹിന്ദി, ഉറുദു ഗാനങ്ങൾ മണലാരണ്യത്തിലെ അത്യുഷ്ണവും അതിശൈത്യവും അകറ്റും. രാഷ്ട്രത്തിന്റെയോ ഭാഷയുടേയോ മതത്തിന്റെയോ അതിർവരമ്പുകൾ ഇവിടെ കാണില്ല. കാണാനാവുന്നത് അതിർത്തി വേലിക്കെട്ടുകൾക്കപ്പുറത്തെ ജീവിതമാണ്.

ഒരു സായാഹ്നം. ബുർ-ദുബായ് വഴിയോരത്തെ പാക് ഹോട്ടലിൽ ഗൾഫിലെ സാമൂഹ്യപ്രവർത്തകനായ ചിന്താഗോപിയോടൊപ്പം ചായകുടിക്കുന്നതിനിടയിൽ സംസാരവിഷയമായത് ആനുകാലിക പ്രശ്‌നങ്ങൾ തന്നെ. ഇന്ത്യാ-പാക് അതിർത്തി സംഘർഷഭരിതമാണ്്. ഇരു സർക്കാരുകളും യുദ്ധത്തിനായി സജ്ജമാവുന്നു. മാധ്യമങ്ങളിൽ തിളച്ചുമറിയുന്നത് മതസ്പർദ്ധയുടെ വിഷം പുരട്ടിയ തലക്കെട്ടുകൾ, വെല്ലുവിളികൾ, വീരവാദങ്ങൾ, യുദ്ധവെറിയോടെയുള്ള ടിവി ചർച്ചകൾ. ഇരുരാജ്യങ്ങളിലുമുപരിയായി രണ്ടിടത്തു നിന്നുമുള്ള മനുഷ്യരെ കാൽ നൂറ്റാണ്ടോളമായി ഗോപിക്ക് നന്നായി അറിയാം.

India-Pak-1

‘ഇതിനെല്ലാം അപ്പുറത്ത് ഒരു ലോകമുണ്ട്. യഥാർത്ഥ ഇന്ത്യാ-പാക് ബന്ധം കാണണമെങ്കിൽ മുർഷിദ് ബസാറിലെ റഷീദിന്റെ വീട്ടിലേക്കു പോയാൽ മതി’. സന്ധ്യയ്ക്കു തന്നെ മുർഷിദ് ബസാറിലേക്കു പോകാനൊരുങ്ങിയപ്പോൾ ഗോപി വിലക്കി. ‘തൊഴിലിടങ്ങളിൽ നിന്നു രാത്രി ഒരുമണിയോടെ മാത്രമേ അന്തേവാസികൾ മടങ്ങിയെത്തൂ.
ഉറക്കമൊഴിക്കാൻ തയ്യാറാണെങ്കിൽ വിഭജനത്തിനു മുമ്പുളള ഇന്ത്യയെ കാണാം’.

അർധരാത്രിയിലും സുരക്ഷിതമായ നഗരത്തിലൂടെ ഓൾഡ്‌സൂക്ക് വരെ നടന്നു. അവിടെ നിന്ന് അന്നത്തെ
അവസാനത്തെ വള്ളത്തിൽ കായൽ കടന്ന് അപ്പുറത്തെത്തി. മുർഷിദ് ബസാറിലൂടെ വീട് തിരിച്ചറിയാതെ
അലഞ്ഞു തിരിയുന്നതിനിടയിൽ തേടിയെത്തിയ റഷീദ് മുകളിലേക്ക് ആനയിച്ചു. രാവിലെ ആരംഭിച്ച് അർധരാത്രി വരെ നീണ്ട ജീവിതപ്രാരാബ്ധങ്ങൾക്കു നാളെ നേരം പുലരും വരെ ഇടവേള.

ആ ചെറിയ വീട്ടിലെ ഇരുപത്തിമൂന്ന് അന്തേവാസികളും തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യക്കാരായ ഒമ്പത് ഗുജറാത്തികൾ, അഞ്ച് മലയാളികൾ, എട്ട് പാകിസ്താനികൾ. പാക് മുസ്ലിങ്ങൾ ലോകത്തെ ഏറ്റവും വലിയ ഹിന്ദു വിരുദ്ധരും ക്രൂരൻമാരുമായാണ് ഇന്ത്യയിൽ പൊതുവെ അറിയപ്പെടുന്നത്. പാകിസ്താനിലാകട്ടെ ഏറ്റവും ക്രൂരൻമാരായ മനുഷ്യവർഗം ഗുജറാത്ത് ഹിന്ദുക്കളാണ്. എന്നാൽ ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ രവീന്ദ്രൻ ഹംഭ്രട്ടും പാകിസ്താനിലെ കോട്ട്‌ല സ്വദേശി അഫീഫും ചേർന്നാണ് വീട്ടിലേക്കു ക്ഷണിച്ചത്.

India-Pak-4

India-Pak-5

ഭിത്തിയിലേക്കാണ് ആദ്യ നോട്ടം പോയത്. ഒരിടത്ത് ചുവരിൽ മെക്ക മസ്ജിദിന്റെ പടം. തൊട്ടുപ്പുറത്ത് ഹിന്ദു ദൈവങ്ങൾ. ഒരുവശത്ത് ഖുറാൻ. തൊട്ടടുത്ത് ഭഗവത് ഗീത. പൂജയും പ്രാർത്ഥനയും നിസ്‌കാരവുമെല്ലാം എതിർവിശ്വാസിയുടെ വിശ്വാസത്തെ തെല്ലും പോറലേൽപിക്കില്ല. വ്യത്യസ്തമായ മൂന്നു സാംസ്‌കാരിക സ്വത്വങ്ങൾ വീട്ടിലുണ്ടെങ്കിലും ഇവരുടെയെല്ലാം അപ്രഖ്യാപിത നേതാവ് മലയാളിയും കമ്യൂണിസ്റ്റുകാരനുമായ റഷീദാണ്. ദുബായിയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ് അദ്ദേഹം.

‘ഇന്ത്യൻ ഹിന്ദുവിന്റെ നൻമ പാക് മുസ്ലിമും പാക് മുസ്ലിമിന്റെ നൻമ ഇന്ത്യൻ ഹിന്ദുവും തിരിച്ചറിയുന്നു. ഇരുവർക്കുമിടയിൽ വിഷം കുത്തിവെയ്ക്കാൻ ഇവിടെ ആരുമില്ല’. വീട്ടിലെ അടുക്കളയ്ക്കും ഏറെ പ്രത്യേകതകളുണ്ട്. പാകിസ്താൻകാരന്റെ ഭക്ഷണം മലയാളിക്ക് പിടിച്ചാലും ഗുജറാത്തിക്ക് പിടിക്കില്ല. ഒട്ടുമിക്ക ഗുജറാത്തികളും സസ്യഭുക്കുകളാണ്. മാംസം കഴിക്കുന്നവർക്ക് തന്നെ ബീഫ് പഥ്യം.

India-Pak

പക്ഷേ, ഈ വീട്ടിൽ എല്ലാവർക്കും ഒരൊറ്റ അടുക്കളയേ ഉള്ളൂ. മൂന്നുകൂട്ടരും വ്യത്യസ്ത സമയങ്ങളിൽ
ഭക്ഷണം വെയ്ക്കും. അവിടെയും വലിയ വേർതിരിവുകൾ ഇല്ല. ഗുജറാത്തുകാരൻ പാകിസ്താൻകാരന്റെ ഭക്ഷണവും പാകിസ്താൻകാരൻ ഗുജറാത്തുകാരന്റെ ഭക്ഷണവും എല്ലാം രുചിക്കുകയും കഴിക്കുകയും ചെയ്യും. ബീഫിന്റെ പേരിൽ മുസ്ലിമിനെ കൊല്ലുകയും ദളിതനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന നാട്ടിൽ നിന്നു വരുന്ന സവർണ ഹിന്ദുക്കൾക്കു പോലും ലക്ഷണമൊത്ത ഒരു പാക് മുസ്ലിം സഹോദരതുല്യനാകുന്നു.

ഇന്ത്യക്കാരനെ സർവോപരി ഇന്ത്യൻ ഹിന്ദുവിനെ മുഖ്യശത്രുവായി കാണാൻ പഠിപ്പിക്കുന്ന പാകിസ്താനിൽ നിന്നും എത്തുന്നവർക്ക് ഇന്ത്യൻ ഹിന്ദു ഇവിടെ ആത്മമിത്രമാണ്. ഈ വേറിട്ട ജനസഞ്ചയത്തെ സൃഷ്ടിച്ചത് മൂല്യബോധങ്ങളിൽ വന്ന മാറ്റമോ അതോ ഗത്യന്തരമില്ലായ്മയോ?

ഉത്തരം പറയുന്നതിനു പകരം റഷീദ് ക്ലോക്കിലേക്കു വിരൽ ചൂണ്ടുകയാണ് ചെയ്തത്. സമയം രാത്രി ഒന്നര.
ഇതുവരെ ഇവരാരും ഭക്ഷണം കഴിച്ചിട്ടില്ല. ഇവർക്ക് ഭക്ഷണം കഴിക്കാൻ സമയം കിട്ടിയിട്ടില്ല. അത്താഴം കഴിഞ്ഞ് തലചായ്ക്കാൻ രണ്ടുമണിയാകും. രാവിലെ ആറു മണിക്കെങ്കിലും ഉണരണം. എങ്കിലേ പ്രഭാതകൃതങ്ങൾ നിർവഹിച്ച് തൊഴിലിടങ്ങളിലെത്താൻ സാധിക്കു.

India-Pak-3

വീട്ടിലെ അന്തേവാസികളായ മലയാളികൾക്കെല്ലാം താരതമ്യേന ഭേദപ്പെട്ട ജോലികളുണ്ട്. എന്നാൽ ഗുജറാത്തികളുടെയും പാകിസ്താനികളുടെയും അവസ്ഥ അങ്ങനെയല്ല. നാട്ടിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചാൽ ഇരുകൂട്ടർക്കും ഓരേ പ്രതികരണം.., ‘ബഹുത്ത് മുഷ്‌കിൽ ഹേ ഭായ്’. ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത ശത്രുതയിലാണെങ്കിലും ഗൾഫ് കുടിയേറ്റത്തിനായി ഇവരെ നിർമ്പന്ധിതരാക്കിയ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ തമ്മിൽ വലിയ അന്തരമില്ല.

ഈ വീട്ടിലെ മലയാളികൾ ഏറെക്കുറെ എല്ലാവരും വർഷം തോറും നാട്ടിൽ പോകുന്നവരാണ്. എന്നാൽ
സാമ്പത്തിക പരാധീനതകൾ മൂലം പാകിസ്താൻകാരനും ഗുജറാത്തുകാരനും ഇതിന് സാധിക്കുന്നില്ല. മതവും ദേശവും അകറ്റുന്നവരെ കൂട്ടിയോജിപ്പിക്കുന്നത് ഇതേ ഘടകങ്ങളാണ്. മലയാളിയുടേയും ഗുജറാത്തിയുടേയും പാകിസ്താൻകാരന്റെയും ജീവിത പ്രാരാബ്ധങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാൻ ശ്രമിച്ചപ്പോൾ അവരുടെ മുഖം വാടി. ഒന്നും വിശദീകരിക്കാൻ നിൽക്കാതെ എല്ലാവരും ഒരുമിച്ചു പാടി.

‘പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണു നീ ഞമ്മക്ക്’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News