വിഷുപ്പാട്ടുകൾ പാടി വിഷുവിനെ വരവേൽക്കാം; ഋതുപ്പകർച്ചകളെ പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്താം

ഓരോ ഋതുപ്പകർച്ചയെയും പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്തുന്നത് മലയാളത്തിന്റെ രീതിയാണ്. കാലഗതിയിൽ ഓരോരോ ഭാവമണിയുന്ന നമ്മുടെ പ്രകൃതി ഓരോ വികാരമാണ് നമ്മിൽ പടർത്തുന്നത്. ഇതൊക്കെ സ്വാധീനിക്കുന്ന കവികളും സംഗീതജ്ഞരും അതിനൊത്ത ഗാനങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അങ്ങനെ നമ്മുടെ ഗാനങ്ങളിൽ അനിവാര്യമായി കടന്നുവന്നിട്ടുള്ള ഗാനങ്ങളാണ് വിഷുപ്പാട്ടുകൾ. സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സംക്രമദിനമാണ് നാം വിഷുവായി കൊണ്ടാടുന്നത്. ഇക്കാലം പ്രകൃതിക്കുതന്നെ കാര്യമായ മാറ്റം വരാറുണ്ട്.

വയലാർ രാമവർമ എന്ന മലയാളികളുടെ പ്രിയപ്പെട്ട കവി എഴുതിയ ‘ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി ഗുരുവായൂരപ്പാ നിന്നെ കണികാണണം…’ എന്ന പ്രശസ്തമായ ഗാനം തലമുറകളെ സ്വാധീനിച്ചതാണ്. വിഷുക്കാലത്ത് മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഗുരുവായൂർ കണ്ണന്റെ കണികാണൽ. അതുപോലെ അനുഭൂതി പകരുന്നതാണ് ഈ ഗാനവും.

‘വിളക്കുകെടുത്തി നീ ആദ്യമായ് നൽകിയ വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ’ എന്ന വയലാറിന്റെ വരികൾ മുൻതലമുറയെ വല്ലാതെ ഹരംകൊള്ളിച്ച പാട്ടിലേതാണ്. (തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ.. എന്ന ഗാനം). ‘എന്റെ കൈയ്യിൽ പൂത്തിരി നിന്റെ കൈയ്യിൽ പൂത്തിരി എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി’ എന്ന ഗാനത്തിലൂടെയും വയലാർ വിഷുക്കാലത്തിന്റെ പുഞ്ചിരി സമ്മാനിക്കുന്നു.

അതേസമയം ‘സംക്രമവിഷുപക്ഷീ.. സംവൽസരപക്ഷീ’ എന്ന ഗാനത്തിലൂടെ വയലാർ ചോദിക്കുന്നത് മനുഷ്യകുലത്തിന്റെ ചരിത്രം തന്നെയാണ്. (ചിത്രം: ചുക്ക്).
പി.ഭാസ്‌കരൻ മാഷ് ‘നസീമ’ എന്ന ചിത്രത്തിനു വേണ്ടി എഴുതിയ ‘അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് കള്ളൻ മുറ്റത്ത് പാടീ ചെമ്പോത്ത്’ പാടത്തെ ചെമ്പോത്ത് പനംതത്തയോടൊത്ത് വിഷുപ്പുലർകാലത്ത് വീട്ടുവേലിയിൽ നിന്നുപാടി’ എന്ന ഗാനം ഏറെ പ്രശസ്തമാണ്. ജോൺസൺ ഈണമിട്ട് യേശുദാസ് പാടിയ ഈ ഗാനം ഒരുകാലത്ത് ആകാശവാണിയുടെ വിഷുപ്പാട്ടുകളിൽ പ്രധാനമായിരുന്നു. വിഷുക്കാലത്തെ പ്രകൃതിയുടെ മനോഹാരിതയും നാടിന്റെ സന്തോഷവുമെല്ലാം ഈ ഗാനത്തിൽ നിറയുന്നു.

‘കൊന്നപ്പൂക്കളിൽ നിന്റെ കിങ്ങിണി
നറുംമന്ദാര പുഷ്പങ്ങളിൽ നിൻ മന്ദസ്മിത കാന്തി
നിൻമിഴികളിന്നീ ശംഖുപുഷ്പങ്ങളിൽ’ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന ‘കണ്ണനെ കണികാണാൻ കണ്ണന്റെ കളികാണാൻ എന്ന ഒഎൻവിയുടെ പ്രശസ്തമായ ലളിതഗാനം വിഷുവിനെയും കണികാണലിനെയും ഓർമ്മിപ്പിക്കുന്നതാണ്. ‘ചക്കയ്ക്കുപ്പുണ്ടോ പാടും ചങ്ങാലിപ്പക്ഷീ വിത്തും കൈക്കോട്ടും കൊണ്ടേ
എത്താൻ വൈകല്ലേ’ എന്നാരംഭിക്കുന്ന വിപ്ലവച്ചുവയുള്ള ഗാനത്തിലും ഒഎൻവി വരച്ചിടുന്നത് വിഷുക്കാലത്തെയാണ്. (ചിത്രം: ലാൽസലാം)

‘വേനൽച്ചൂടിൽ ഉരുകിയ മണ്ണിൽ വേരിറങ്ങി
അരിയൊരു കൊന്ന പൂത്തു
മണ്ണിൻ നോവിന്നുറവിൽ നിന്നീ പൊന്നുമേനി
അഴകൊടു കൊന്നപൂത്തു..’ എന്ന ഒഎൻവിയുടെ ‘കിഴക്കൻ പത്രോസി’ലെ ഗാനം ഉരുകുന്ന വേനലിലെ കണിക്കൊന്നപ്പൂക്കളെ മറ്റൊരു കാഴ്ചപ്പാടിൽ ദർശിക്കുന്നു. മലയാളികൾക്ക് അധികമറിയാത്ത ഗാനരചയിതാവാണ് മധു ആലപ്പുഴ. അദ്ദേഹം വിരലിലെണ്ണാവുന്ന പാട്ടുകളേ എഴുതിയിട്ടുള്ളൂ. എന്നാൽ വയലാർപോലും നാലോ അഞ്ചോ വിഷുപ്പാട്ടുകൾ മത്രമെഴുതിയപ്പോൾ മധു എഴുതിയ പരിമിതമായ ഗാനങ്ങളിൽ മൂന്നെണ്ണവും വിഷുവിനെ പരാമർശിക്കുന്നതായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. വിഷുവിനെ ഏറെ സ്‌നേഹിച്ച കവിയായിരുന്നു അദ്ദേഹമെന്ന് കരുതാം.

‘വിഷുപ്പക്ഷി ചിലച്ചു.. നാണിച്ചു ചിലച്ചു
വസന്തം ചിരിച്ചു.. കളിയാക്കിച്ചിരിച്ചു
വസുമതീ നീ യുവതിയായ രഹസ്യമെല്ലാരുമെല്ലാരുമറിഞ്ഞു’ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്. എന്നാൽ മധു ആലപ്പുഴയുടേതാണീ രചന എന്നു അധികമറിയില്ല. കണ്ണൂർ രാജന്റെ സംഗീതം. ‘മേടമാസപ്പുലരി കായലിൽ ആടിയും കതിരാടിയും നിൻ നീലനയന ഭാവമായി’ എന്ന രവീന്ദ്രൻ ഈണമിട്ട ഗാനവും മധു ആലപ്പുഴയുടേതാണ്.
കൂടാതെ ‘മഞ്ഞക്കണിക്കൊന്നപ്പൂവുകൾ ചൂടും മേടപ്പുലരി പെണ്ണേ..’ എന്ന ഒരു ഗാനവും അദ്ദേഹം ‘ആദ്യത്തെ അനുരാഗം’ എന്ന ചിത്രത്തിനുവേണ്ടി എഴുതിയിട്ടുണ്ട്. എസ്. ജാനകി പാടിയ ഈ ഗാനത്തിന്റെ ഈണവും രവീന്ദ്രനാണ്.

മലയാളികൾക്ക് പ്രിയപ്പെട്ട രചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ മനസ്സിലും വിഷുക്കാലം പൂവിരിച്ചിട്ടുണ്ട്.
‘മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്’
എന്ന ‘ദേവാസുര’ത്തിലെ ഗാനത്തിലൂടെ ഗിരീഷ് പുത്തഞ്ചേരി ഒരു വിഷുക്കാലത്തെ മനസ്സിലെത്തിക്കുന്നു. ‘മൗലിയിൽ മയിൽപ്പീലി ചാർത്തി മഞ്ഞപട്ടാടയും ചാർത്തി’ ഗുരുവായൂരപ്പനെ കണികാണണമെന്ന അദ്ദേഹത്തിന്റെ വരികൾ (ചിത്രം: നന്ദനം) ലക്ഷക്കണക്കിന് മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

‘വിഷുപ്പക്ഷി വിളിക്കുന്നേ വണ്ണാത്തിക്കിളി ചിലക്കുന്നേ..’ എന്ന എം.ജി ശ്രീകുമാർ പാടിയ ഒരു അടിപൊളി ഗാനവും പുത്തഞ്ചേരി എഴുതിയിട്ടുണ്ട്. മലയാള സിനിമകളിലെ ഒട്ടുമിക്ക വിഷുപ്പാട്ടുകളും നന്നായി ശ്രദ്ധിക്കപ്പെട്ടവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News