തെരഞ്ഞെടുപ്പ് നേരിടുന്നതില്‍ കുമ്മനത്തിന് പിഴവ് പറ്റിയെന്ന് ബിജെപി കോര്‍ കമ്മിറ്റി; ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം കുമ്മനത്തിന് മാത്രം; വിമര്‍ശനവുമായി രാജഗോപാലും ശോഭ സുരേന്ദ്രനും

പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പ് നേരിടുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. സ്ഥാനാര്‍ത്ഥിത്വത്തില്‍ സംസ്ഥാന അധ്യക്ഷന് പിഴവു പറ്റിയെന്നും ബിജെപിയുടെ ദയനീയ പ്രകടനത്തിന് ഉത്തരവാദിത്വം കുമ്മനത്തിനാണെന്നും കോര്‍ കമ്മിറ്റിയില്‍ ഒരു വിഭാഗം നേതാക്കള്‍ തുറന്നടിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദയനീയ തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് കുമ്മനത്തിനെതിരായ നീക്കം എതിര്‍ വിഭാഗം ശക്തമാക്കിയത്.

സംസ്ഥാന നേതൃത്വത്തിന്റെ ദൗര്‍ബല്യവും പിഴവുകളുമാണ് കനത്ത തിരിച്ചടിക്ക് കാരണമായത്. ശക്തനായ നേതാവിനെ നിര്‍ത്തണമെന്ന പ്രാദേശിക ഘടകങ്ങളുടെ ആവശ്യം കുമ്മനം തള്ളിയെന്നും ശ്രീപ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വം കുമ്മനത്തിന്റെ പിടിവാശിയാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. ഒ രാജഗോപാല്‍, ശോഭ സുരേന്ദ്രന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് കുമ്മനത്തിനെതിരെ രംഗത്ത് വന്നത്. ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ നേതൃത്വം തയ്യാറായില്ലന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.

അതേസമയം, വെള്ളാപ്പള്ളിയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്ന വിലയിരുത്തലും യോഗത്തില്‍ ഉണ്ടായി. എന്നാല്‍ മലപ്പുറത്ത് നേട്ടമുണ്ടാക്കിയെന്നെ നിലപാടില്‍ കുമ്മനം ഉറച്ചു നിന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം തിരിച്ചടിയായില്ലെന്നും കുമ്മനം പറഞ്ഞു.

ഇത്തവണ കനത്ത പ്രഹരമാണ് മലപ്പുറത്തെ വോട്ടര്‍മാര്‍ ബിജെപിക്ക് നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 1,14,975 വോട്ടര്‍മാര്‍ വര്‍ധിച്ച ഉപതെരഞ്ഞെടുപ്പില്‍ 970 വോട്ടുമാത്രമാണ് ബിജെപിക്ക് കൂടുതല്‍ ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64,705 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 65,675. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് 80,658 വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 14,983 വോട്ടിന്റെ കുറവാണ് ബിജെപിക്കുണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്നില്‍ 22,887 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 17190 ആയി കുറഞ്ഞു. 5697 വോട്ടിന്റെ കുറവ്. വേങ്ങര 1103, മലപ്പുറം 1315, മഞ്ചേരി 1064, കൊണ്ടോട്ടി 1196 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവുണ്ടായത്. പെരിന്തല്‍മണ്ണയിലും മങ്കടയിലും മാത്രമാണ് പേരിനെങ്കിലും വര്‍ധനവുണ്ടായത്.

സ്ഥാനാര്‍ത്ഥി വിവാദവും വോട്ട് കുറഞ്ഞതും ഇന്ന് ചേരുന്ന ഭാരവാഹി യോഗത്തിലും നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. ഒഡീഷയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി തീരുമാനങ്ങള്‍ നേതൃയോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News