നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പള്‍സര്‍ സുനി ഒന്നാംപ്രതി; ആകെ ഏഴ് പ്രതികള്‍; പ്രത്യേക സംഘം കുറ്റപത്രം നല്‍കിയത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍

കൊച്ചി : കൊച്ചി നഗരത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി. കുറ്റപത്രത്തില്‍ ആകെ 7 പ്രതികള്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം കേസിലെ ഗൂഡാലോചനയെ സംബന്ധിച്ച അന്വേഷണം തുടരും.

375 പേജ് വരുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. 165 സാക്ഷികളുള്ള കുറ്റപത്രത്തില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, വിജീഷ്, മണികണ്ഠന്‍, ചാര്‍ലി എന്നിങ്ങനെ ആകെ 7 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമം മുന്നൂറ്റി അമ്പത്തിനാലാം വകുപ്പു പ്രകാരമുള്ള കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെജി ബാബു കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളെ മുഴുവന്‍ പിടികൂടി അന്‍പത്തി നാലാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത പോലീസ് ഒഴിവാക്കി.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗ സംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സുനി അഭിഭാഷകനു കൈമാറിയ മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാ ഫലം കോടതിയില്‍ എത്തിയിട്ടുണ്ട്.

വിചാരണ വേളയില്‍ കോടതി ഇവ തെളിവായി കണക്കാക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി മൊഴി നല്‍കിയത്. പ്രതീഷിനെ പോലീസ് 2 തവണ ചോദ്യം ചെയ്‌തെങ്കിലും ഫോണ്‍ എവിടെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.

നിര്‍ണ്ണായക തെളിവായ ഫോണ്‍ കണ്ടെത്താനായി അഭിഭാഷകനെ നിയമപരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് പോലീസ് ആലോചിക്കുന്നുണ്ട്. പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ പോലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here